ചെന്നൈ: മന്ത്രിസ്ഥാനം അടക്കം വാഗ്ദാനം ചെയ്തിട്ടും തമിഴ്നാട്ടിൽ ഡി.എം.കെയുടെ കൂടെ നിൽക്കാൻ മുസ്ലിം ലീഗ് തീരുമാനം. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ആർക്കും കേവലഭൂരിപക്ഷമില്ലാത്ത സാഹചര്യം നിലനിൽക്കെ, ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെ (തമിഴക വെട്രി കഴകം) സർക്കാർ രൂപീകരണത്തിനായി മുസ്ലിം ലീഗിന്റെ പിന്തുണ തേടിയിരുന്നു.
“ഞങ്ങൾ ഇന്നലെ മുത്തുവേൽ കരുണാനിധി സ്റ്റാലിനൊപ്പമായിരുന്നു, ഇന്നും അദ്ദേഹത്തോടൊപ്പമുണ്ട്, നാളെയും അങ്ങനെ തന്നെയായിരിക്കും,” മുസ്ലിം ലീഗ് അധ്യക്ഷൻ കെ.എം. ഖാദർ മൊയ്തീൻ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും, ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന സംഖ്യയിലെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ കോൺഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തതോടെ ടിവികെ സഖ്യത്തിന്റെ സീറ്റ് നില 113 ആയി ഉയർന്നു. അധികാരത്തിൽ പങ്കാളിത്തം ഉറപ്പാക്കാനുള്ള കോൺഗ്രസിന്റെ നീക്കം പ്രായോഗിക രാഷ്ട്രീയമായി വിലയിരുത്തപ്പെടുമ്പോഴും, ഡിഎംകെയെ കൈവിടില്ലെന്ന നിലപാടിലാണ് മുസ്ലീം ലീഗ്.
സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഡിഎംകെ നേതൃത്വം നൽകുന്ന സെക്യുലർ പ്രോഗ്രസീവ് അലയൻസിന്റെ ഭാഗമായിരുന്ന കോൺഗ്രസ്, ഇന്ന് രാവിലെയോടെയാണ് വിജയ് നയിക്കുന്ന ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ സി.പി.ഐ, സി.പി.ഐ (എം), ഐയുഎംഎൽ, വിസികെ (വിടുതലൈ ചിരുതൈഗൾ കക്ഷി) എന്നീ ഡിഎംകെ സഖ്യകക്ഷികളെ ഒപ്പം കൂട്ടി സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിലാണ് ടിവികെ. ഈ പാർട്ടികളെല്ലാം രണ്ട് സീറ്റുകൾ വീതമാണ് നേടിയത്.
ഡിഎംകെയും മുസ്ലീം ലീഗും തമ്മിലുള്ള ദീർഘകാല ബന്ധം ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. “ഡിഎംകെ-മുസ്ലീം ലീഗ് ബന്ധം എന്നത് കേവലം തെരഞ്ഞെടുപ്പ് കാലത്തെ കൂട്ടുകെട്ടല്ല, മറിച്ച് നയങ്ങളിൽ അധിഷ്ഠിതമായ സഖ്യമാണ്,” ഖാദർ മൊയ്തീൻ പറഞ്ഞു. സെക്യുലർ പ്രോഗ്രസീവ് അലയൻസിനോടുള്ള തങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ച ലീഗ് നേതൃത്വം, സഖ്യം കൈക്കൊള്ളുന്ന എന്ത് തീരുമാനവും അംഗീകരിക്കുമെന്നും വ്യക്തമാക്കി.
വേലൂർ, രാമനാഥപുരം, ചെന്നൈ തുടങ്ങിയ ജില്ലകളിലെ പാർട്ടി പ്രവർത്തകരും ഈ തീരുമാനത്തെ പിന്തുണച്ചു. സാമൂഹിക നീതി, ന്യൂനപക്ഷ ക്ഷേമം, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നിവയിൽ ഊന്നിയുള്ള സ്റ്റാലിന്റെ നേതൃത്വത്തിലുള്ള വിശ്വാസമാണ് ഈ തീരുമാനത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു.



