ന്യൂദൽഹി- മുൻ ദൽഹി ചീഫ് സെക്രട്ടറിയും 1975 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനുമായ രാകേഷ് മേത്തയെ നോയിഡയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 2010-ലെ കോമൺവെൽത്ത് ഗെയിംസ് സമയത്ത് ഡൽഹിയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. 75 വയസ് പ്രായമുള്ള മേത്തയെ സെക്ടർ 82-ലെ കേന്ദ്രീയ വിഹാർ-2 സൊസൈറ്റിയിലെ ഫ്ലാറ്റിലെ സീലിംഗ് ഫാനിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഡയൽ-112 വഴിയാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്നും തുടർന്ന് ഫേസ്-2 പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം ഉടൻ തന്നെ സ്ഥലത്തെത്തിയെന്നും പോലീസ് പറഞ്ഞു. മേത്തയുടെ ഫ്ലാറ്റിന്റെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് പോലീസ് വാതിൽ തകർത്താണ് അകത്തുകയറിയത്.
സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. “മാനസികവും ശാരീരികവുമായ ആരോഗ്യ പ്രശ്നങ്ങളാണ്” ആത്മഹത്യക്ക് പിന്നിലെന്ന് കുറിപ്പിൽ പരാമർശിച്ചിട്ടുള്ളതായി റിപ്പോർട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ഫോറൻസിക് സംഘം ഫ്ലാറ്റിലെത്തി തെളിവുകൾ ശേഖരിച്ചു.
സംഭവം നടക്കുമ്പോൾ മേത്തയുടെ ഭാര്യ സുമന്തി മേത്ത മകനെ കാണാനായി ഡെറാഡൂണിലായിരുന്നു. ഭർത്താവിനെ ഫോണിൽ വിളിച്ച് കിട്ടാതായതോടെയാണ് ഇവർക്ക് സംശയം തോന്നിയത്. ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളും വസതിയിൽ നിന്ന് ലഭിച്ച മറ്റ് തെളിവുകളും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
ഇൻക്വസ്റ്റ് നടപടികളും മൃതദേഹപരിശോധനയും പൂർത്തിയാക്കിയ ശേഷം മേത്തയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ലോധി റോഡ് ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ ഭരണകാലത്ത് 2007 മുതൽ 2010 നവംബറിലെ വിരമിക്കൽ വരെ ഡൽഹി ചീഫ് സെക്രട്ടറിയായി മേത്ത സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡൽഹി ഭരണകൂടം പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളും നഗര വികസന പദ്ധതികളും കൈകാര്യം ചെയ്ത 2010-ലെ കോമൺവെൽത്ത് ഗെയിംസിന്റെ തയ്യാറെടുപ്പുകളുടെയും നടത്തിപ്പിന്റെയും സമയത്തായിരുന്നു അദ്ദേഹത്തിന്റെ കാലാവധി.
തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ ഡൽഹി സർക്കാരിൽ നിരവധി പ്രധാന പദവികൾ വഹിച്ച മേത്ത, ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തലസ്ഥാനത്തെ പ്രധാന ഗതാഗത, ഊർജ്ജ, നഗര അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് മുൻ സഹപ്രവർത്തകർ അനുസ്മരിച്ചു.







