അഹമ്മദാബാദ് – എയര്‍ ഇന്ത്യ വിമാനദുരന്തത്തിന്റെ അന്വേഷണത്തിനായി ബോയിങ് വിദഗ്ധര്‍ ഇന്ത്യയിലെത്തി. അഹമ്മദാബാദില്‍ എത്തിയ ഇവര്‍ അപകടസ്ഥലം സന്ദര്‍ശിക്കും. സംഭവത്തില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) വിശദമായ അന്വേഷണം ആരംഭിച്ചു. വിമാനം യുഎസ് നിര്‍മിതമായതിനാല്‍ യുഎസ് നാഷനല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (എന്‍ടിഎസ്ബി) രാജ്യാന്തര പ്രോട്ടോക്കോളുകള്‍ പ്രകാരം സമാന്തര അന്വേഷണം നടത്തുന്നുണ്ട്.
2023 ജൂണില്‍ ബോയിങ് 787-8 ഡ്രീംലൈനര്‍ സമഗ്രമായ അറ്റകുറ്റപ്പണി പരിശോധനകള്‍ക്ക് വിധേയമായതായി അധികൃതര്‍ വ്യക്തമാക്കി. ഡിസംബറില്‍ അടുത്തഘട്ട പരിശോധന ഷെഡ്യൂള്‍ ചെയ്തിരുന്നതായും എയര്‍ലൈന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, എയര്‍ ഇന്ത്യയുടെ ബോയിങ് 787-8, 787-9 വിമാനങ്ങളുടെ സുരക്ഷാ പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ ഡിജിസിഎ ഉത്തരവിട്ടു. എയര്‍ ഇന്ത്യയ്ക്ക് 26 ബോയിങ് 787-8, ഏഴ് ബോയിങ് 787-9 വിമാനങ്ങള്‍ ഉണ്ട്.
അപകടത്തില്‍ തകര്‍ന്ന വിമാനത്തിന്റെ കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ (സിവിആര്‍) ഞായറാഴ്ച തിരച്ചിലിനിടെ കണ്ടെത്തി. ബ്ലാക്ക് ബോക്‌സ് കണ്ടെടുത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് സിവിആര്‍ ലഭിച്ചത്. ബിജെ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ ഹോസ്റ്റലിന്റെ മേല്‍ക്കൂരയില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. സിവിആറിലെ എസ്ഒഎസ് സന്ദേശം അപകടകാരണം കണ്ടെത്തുന്നതിന് നിര്‍ണായകമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ 87 മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 47 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി രാജ്‌കോട്ടിലേക്ക് കൊണ്ടുപോയി.
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്ര ഞായറാഴ്ച അപകടസ്ഥലവും സിവില്‍ ആശുപത്രിയും സന്ദര്‍ശിച്ചു. കേന്ദ്ര-സംസ്ഥാന ഏകോപനത്തെ അദ്ദേഹം പ്രശംസിച്ചു. ഗുജറാത്ത് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ്, നഷ്ടപരിഹാര ക്ലെയിമുകള്‍ക്കായി ഹെല്‍പ്പ് ഡെസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.