ചെന്നൈ– അണ്ണാ സര്‍വ്വകലാശാലായിലെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി ജ്ഞാനശേഖരന് (37) വനിതാ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 30 വര്‍ഷം പൂര്‍ത്തിയാവാതെ പ്രതിയെ പുറത്തുവിടരുതെന്നും കുറ്റങ്ങള്‍ സംശയാതീതമായി തെളിഞ്ഞുവെന്നും ഉത്തരവിട്ട ജഡ്ജി എം.രാജലക്ഷ്മി അറിയിച്ചു.
2024 ഡിസംബര്‍ 23-ന് രാത്രിയായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ക്യാംപസിലെ ഹോസ്റ്റലിലേക്ക് മടങ്ങുംവഴി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. പരാതി നല്‍കിയാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും പ്രതി ഭീഷണിയുയര്‍ത്തി. പക്ഷെ പിറ്റേന്നു തന്നെ വിദ്യാര്‍ത്ഥിനി പരാതിയുമായി പൊലീസിനെ സമീപിച്ചു. ക്യാംപസിനു സമീപം ബിരിയാണി വില്‍ക്കുന്ന ജ്ഞാനശേഖരന്‍ ഡി.എം.കെ യുവജനവിഭാഗം പ്രവര്‍ത്തകനാണെന്നും ഡി.എം.കെ നേതാക്കള്‍ ഇയാളെ സഹായിക്കാന്‍ ശ്രമിച്ചെന്നും പരാതി ഉയര്‍ന്നിരുന്നു.
പ്രതിപക്ഷം ഇതിനെതിരെ ശക്തമായി രംഗത്തുവരികയും ചെയ്തു. അന്വേഷണത്തിനിടെ എഫ്.ഐ.ആര്‍ റിപ്പോര്‍ട്ടിലെ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവന്നതും വിവാദങ്ങള്‍ക്കിടയാക്കി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ച് ഈ വര്‍ഷം ഫെബ്രുവരി 24-ന് കുറ്റപത്രം സമര്‍പ്പിച്ചത്. മൂന്നു മാസത്തെ വിചാരണക്ക് ശേഷമാണിത്.
അതിനിടെ കോട്ടൂര്‍പുരത്തെ ജ്ഞാനശേഖരിന്റെ വീട് സര്‍ക്കാര്‍ ഭൂമി കൈയ്യേറി നിര്‍മ്മിച്ചതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി. കോര്‍പ്പറേഷന്‍ അത് പൊളിച്ചുനീക്കുകയും ചെയ്തു.