ന്യൂദൽഹി- കേരള മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ച ദൽഹിയിൽ പുരോഗമിക്കുന്നു. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് യോഗം ചേരുന്നത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹത്തിന്റെ അനുയായികൾ പറയുന്നത്. ഹൈക്കമാന്റിന്റെ തീരുമാനം ഇന്ന് തന്നെ വരുമെന്നും കെ.സി അനുകൂലികൾ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്കുളള ആവശ്യത്തിൽനിന്ന് പിറകോട്ടില്ലെന്ന് കെ.സി വേണുഗോപാൽ ഉറച്ച നിലപാട് സ്വീകരിച്ചു. അതേസമയം, മുഖ്യമന്ത്രി പദവിയിൽ കുറഞ്ഞ ഒന്നും സ്വീകരിക്കില്ലെന്ന് വി.ഡി സതീശനും വ്യക്തമാക്കി. തന്റെ സീനിയോറിറ്റി പരിഗണിക്കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
രണ്ടു മണിക്കൂറിലേറെയായി യോഗം തുടരുകയാണ്. പാർട്ടിക്ക് വേണ്ടി താൻ ഏറെ ചോരയും നീരും ഒഴുക്കിയെന്ന് കെ.സി വേണുഗോപാൽ യോഗത്തിൽ വികാരാധീനനായി. കഴിഞ്ഞ അഞ്ചുവർഷവും പാർട്ടിയെ സേവിച്ചാണ് മുന്നണിയെ വിജയത്തിലെത്തിച്ചതെന്ന് വി.ഡി സതീശൻ വ്യക്തമാക്കി.
അതിനിടെ, കോണ്‍ഗ്രസ് മുഖ്യമന്ത്രി ചര്‍ച്ച ദൽഹിയിൽ നടക്കുമ്പോൾ നിർണായക നീക്കവുമായി മുസ്ലീം ലീഗ് രംഗത്തെത്തി. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മുസ്ലീം ലീഗ് പാണക്കാട് യോഗം ചേരും. പ്രഖ്യാപനം ഉണ്ടായാൽ പാണക്കാടേക്ക് ഉടൻ എത്താൻ നേതാക്കൾ നിർദേശം നൽകി. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുമായി ലീഗ് ആശയവിനിമയം നടത്തിയിരുന്നു. സതീശനെ മുഖ്യമന്ത്രിയാക്കണം എന്ന നിലപാടാണ് മുസ്ലിം ലീഗ് സ്വീകരിച്ചിരിക്കുന്നത്. മറിച്ച് തീരുമാനമുണ്ടായാൽ എന്ത് തീരുമാനം എടുക്കണം എന്നത് സംബന്ധിച്ച് പാർട്ടി വിശദമായി ചർച്ച ചെയ്യും.



