ന്യൂദൽഹി: ഇന്ന് അഹമ്മദാബാദിലുണ്ടായ വിമാനാപകടം ഇന്ത്യയിൽ ഇക്കാലം വരെ ഉണ്ടായതിൽ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന്. ഉച്ചയ്ക്ക് 242 പേരുമായി അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ തകർന്നുവീണ എയർ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിലുണ്ടായിരുന്ന 232 യാത്രക്കാരും 10 ജീവനക്കാരും മരിച്ചു. ഒരാളും രക്ഷപ്പെട്ടില്ല. ഒരു മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കുള്ള ഹോസ്റ്റലിലേക്ക് വിമാനം തകർന്നുവീണതിനെ തുടർന്ന് അഞ്ച് വിദ്യാർത്ഥികളും മരിച്ചു. ഹോസ്റ്റലിന്റെ ഡൈനിംഗ് ഹാളിന്റെ ചുമരിലൂടെ അവശിഷ്ടങ്ങൾ തുളച്ചുകയറി.
ഉച്ചയ്ക്ക് 1.38 നാണ് വിമാനം നിലത്ത് ഇടിക്കുകയും വലിയൊരു തീഗോളമായി പൊട്ടിത്തെറിക്കുകയും ചെയ്യുകയായിരുന്നു. ലണ്ടനിലേക്ക് ഏറെ ദൂരം പറക്കാനുള്ളതിനാൽ വിമാനത്തിൽ വലിയ ഇന്ധനശേഖരവും ഉണ്ടായിരുന്നു. പറന്നുയർന്ന് അൽപ്പസമയത്തിനുശേഷം, പൈലറ്റ് മെയ്ഡേ കോൾ അയച്ചു. അതിനുശേഷം എയർ ട്രാഫിക് കൺട്രോളറിൽ നിന്നുള്ള ആവർത്തിച്ചുള്ള കോളുകൾക്ക് മറുപടി ലഭിച്ചില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അവസാന നിമിഷങ്ങളിൽ വിമാനം 825 അടി ഉയരത്തിലായിരുന്നു. പിന്നീട് വിമാനം പൊക്കാൻ സാധിച്ചില്ല. അഹമ്മദാബാദ്-ലണ്ടൻ ഗാറ്റ്‌വിക്ക് സർവീസ് നടത്തുന്ന ഫ്ലൈറ്റ് നമ്പർ എഐ 171 ൽ 169 ഇന്ത്യക്കാർ ഉണ്ടായിരുന്നു. 53 പേർ ബ്രിട്ടീഷ് പൗരന്മാരും 1 കനേഡിയനും ഏഴ് പോർച്ചുഗീസ് പൗരന്മാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
8,200 മണിക്കൂർ പരിചയമുള്ള ക്യാപ്റ്റൻ സുമീത് സബർവാളും 1,100 മണിക്കൂർ പരിചയമുള്ള ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറും ആണ് വിമാനം പറത്തിയിരുന്നത്. വിമാനം അപകടത്തിന് തൊട്ടുമുമ്പ് മെയ്ഡേ കോൾ ചെയ്തതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഒരു പ്രസ്താവനയിൽ പറഞ്ഞു.