ന്യൂയോർക്ക്– ഹോർമുസ് കടലിടുക്ക് ഉപാധികളില്ലാതെ അടിയന്തരമായി തുറന്നുനൽകണമെന്ന് യുഎഇ. രാജ്യാന്തര സമുദ്ര ഗതാഗതത്തിൽ നിയമവിരുദ്ധമായി ഇടപെടുന്ന ഇറാനെ ഇതിന് പൂർണ്ണ ഉത്തരവാദിയാക്കണമെന്ന് യുഎഇ അന്താരാഷ്ട്ര സമൂഹത്തോടും ഐക്യരാഷ്ട്രസഭയോടും അഭ്യർത്ഥിച്ചു. ബഹ്‌റൈന്റെ അധ്യക്ഷതയിൽ സമുദ്ര സുരക്ഷയെക്കുറിച്ച് നടന്ന യുഎൻ സുരക്ഷാ കൗൺസിലിന്റെ ഉന്നതതല ചർച്ചയിൽ സംസാരിക്കവെ യുഎഇ വിദേശകാര്യ സഹമന്ത്രി ഷെയ്ഖ് ഖലീഫ ഷഹീൻ അൽ മരാറാണ് ഈ ആവശ്യം ഉന്നയിച്ചത്. ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ ഇടപെടലുകൾ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും ആഗോള വ്യാപാരത്തിനും ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗൾഫ് രാജ്യങ്ങൾക്കും ജോർദാനുമെതിരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളും കപ്പൽ ഗതാഗതം മനഃപൂർവം തടസ്സപ്പെടുത്തുന്നതും സമുദ്ര സുരക്ഷാ ഭീഷണിയായി കൗൺസിൽ ഗൗരവത്തോടെ കാണണമെന്നും മന്ത്രി പറഞ്ഞു. ഈ സുപ്രധാന ജലപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്താനുള്ള ഇറാന്റെ ഏതൊരു ശ്രമത്തെയും അപലപിക്കുന്ന സുരക്ഷാ കൗൺസിലിന്റെ 2817-ാം നമ്പർ പ്രമേയം അദ്ദേഹം എടുത്തുപറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് കടലിടുക്ക് തുറന്നുനൽകാൻ ഇറാൻ തയ്യാറാകണമെന്നത് ലോകരാഷ്ട്രങ്ങളുടെ പൊതുവായ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിനെ രാഷ്ട്രീയ സമ്മർദ്ദത്തിനുള്ള ആയുധമായി ഉപയോഗിക്കാൻ ഇറാനെ അനുവദിക്കുന്നത് ആഗോള സ്ഥിരതയെയും വ്യാപാരത്തെയും ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് നിയമവിരുദ്ധമായി ഫീസ് ഈടാക്കുക, കപ്പലുകൾക്ക് നേരെ ആക്രമണ ഭീഷണി മുഴക്കുക, കടലിൽ മൈനുകൾ സ്ഥാപിക്കുക തുടങ്ങിയ ലംഘനങ്ങളാണ് ഇറാൻ നടത്തുന്നതെന്ന് യുഎഇ കുറ്റപ്പെടുത്തി. ഇത്തരം നടപടികൾ വഴി അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന ഇറാൻ, നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു. കടലിടുക്ക് അടച്ചുപൂട്ടുന്നത് ഊർജ്ജ സുരക്ഷയെയും ആഗോള വിതരണ ശൃംഖലയെയും ബാധിക്കും. ഇത് വികസ്വര രാജ്യങ്ങളിലെ ഭക്ഷണസാധനങ്ങളുടെയും വളത്തിന്റെയും ലഭ്യതയെപ്പോലും തകിടം മറിക്കുമെന്നും ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് ഇത് വലിയ ആഘാതമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



