അബുദാബി – ദേശീയ ഐക്യം തകര്‍ക്കാനും രാജ്യത്തെ അസ്ഥിരപ്പെടുത്താനും ലക്ഷ്യമിട്ടുള്ള രഹസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ 27 അംഗ ഭീകര സംഘത്തെ യു.എ.ഇ സ്റ്റേറ്റ് സെക്യൂരിറ്റി അധികൃതര്‍ അറസ്റ്റ് ചെയ്തു. രാജ്യത്ത് സംഘടിത ഭീകരവാദ, അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംഘം പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. ഇറാന്റെ വിലായത്ത് അല്‍ഫഖീഹ് എന്ന സംഘടനയുമായി ഈ ശൃംഖലക്ക് ബന്ധമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ആഭ്യന്തര സുരക്ഷക്ക് ഭീഷണിയായ തീവ്രവാദ പ്രത്യയശാസ്ത്രങ്ങള്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ സ്വീകരിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. സെന്‍സിറ്റീവ് സൈറ്റുകളിലേക്ക് പ്രവേശനം നേടാനായി വൈദേശിക ഏജന്‍സികളുമായി ഏകോപിച്ചുള്ള പദ്ധതിയുടെ ഭാഗമായി രഹസ്യ യോഗങ്ങളിലൂടെ റിക്രൂട്ട്‌മെന്റ്, മൊബിലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ നടത്തിയിരുന്നു.
യു.എ.ഇ യുവാക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കാനും, അവരെ റിക്രൂട്ട് ചെയ്യാനും ശ്രമിച്ച്, രാജ്യത്തിനകത്തും പുറത്തും സംഘാംഗങ്ങള്‍ ഭീകരവാദ സംഘടനകളുമായും അംഗങ്ങളുമായും രഹസ്യ മീറ്റിംഗുകള്‍ നടത്തിയിരുന്നതായി കൂടുതല്‍ അന്വേഷണത്തിൽ കണ്ടെത്തി. രാജ്യത്തിന്റെ വിദേശനയത്തിനും ആഭ്യന്തര നടപടികള്‍ക്കും എതിരെ പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമങ്ങളും രാജ്യത്തെ പ്രതികൂലമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. അനൗദ്യോഗിക മാര്‍ഗങ്ങളിലൂടെ സംഘം ഫണ്ട് ശേഖരിച്ച് വിദേശത്തുള്ള സംശയാസ്പദമായ സ്ഥാപനങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിനുള്ളില്‍ രഹസ്യ സംഘടന സ്ഥാപിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുക, വിദേശ ഏജന്‍സികളോട് അനുസരണ പ്രതിജ്ഞ ചെയ്യുക, ദേശീയ ഐക്യത്തിനും സാമൂഹിക സ്ഥിരതക്കും ഹാനി വരുത്തുക എന്നിവയാണ് അറസ്റ്റിലായവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. പൊതുസുരക്ഷക്ക് ഭീഷണിയാകുന്ന ഏതൊരു സാഹചര്യത്തെയും നേരിടാനുള്ള പ്രതിബദ്ധത സ്‌റ്റേറ്റ് സെക്യൂരിറ്റി സേന ആവര്‍ത്തിച്ചു. സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താനായി ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൗരന്മാരോടും താമസക്കാരോടും ദേശീയ സുരക്ഷാ ഏജന്‍സി അഭ്യര്‍ഥിച്ചു.



