ദുബായ് – ദുബായിലെ എമിറേറ്റ്‌സ് റോഡില്‍ റോഡിന്റെ മധ്യത്തില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ മിനിബസ് ഇടിച്ചുകയറി ഏഴ് പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ എല്ലാവരെയും ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജുമാ സാലിം ബിന്‍ സുവൈദാന്‍ വ്യക്തമാക്കി. സാങ്കേതിക തകരാര്‍ മൂലം ട്രക്ക് റോഡിന്റെ മധ്യത്തില്‍ പെട്ടെന്ന് നിര്‍ത്തിയതായാണ് പ്രാഥമിക കണ്ടെത്തൽ. മിനിബസ് ഡ്രൈവര്‍ ശ്രദ്ധിക്കാതിരിക്കുകയും സുരക്ഷിതമായ അകലം പാലിക്കാതിരിക്കുകയും ട്രക്കില്‍ പിന്നില്‍ നിന്ന് ഇടിക്കുകയും ചെയ്യുകയായിരുന്നു. ട്രാഫിക് പട്രോളിംഗ് ടീം ഗതാഗതം നിയന്ത്രിച്ച് സ്ഥലം സുരക്ഷിതമാക്കി. സാധാരണ ഗതാഗതം പുനഃസ്ഥാപിക്കാനായി വര്‍ക്ക് ടീമുകള്‍ തകര്‍ന്ന ട്രക്കും ബസും നീക്കം ചെയ്തതായും ബ്രിഗേഡിയര്‍ ജുമാ സാലിം ബിന്‍ സുവൈദാന്‍ പറഞ്ഞു.
വാഹന തകരാറ്, ഇന്ധനം തീര്‍ന്നുപോകല്‍, ടയര്‍ തകരാര്‍ എന്നിവ കാരണം വാഹനങ്ങള്‍ റോഡിന്റെ മധ്യത്തില്‍ നിര്‍ത്തുന്നതിന്റെ ഗുരുതരമായ അപകടങ്ങളെ കുറിച്ച് ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി. യാത്ര ആരംഭിക്കുന്നതിന് മുമ്പായി വാഹനങ്ങള്‍ യാത്രക്ക് അനുയോജ്യമാണെന്ന് ഡ്രൈവര്‍മാര്‍ ഉറപ്പാക്കണം. ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം, റോഡിന്റെ മധ്യത്തില്‍ നിര്‍ത്തുന്നതിന് 1,000 ദിര്‍ഹം പിഴയും ആറ് ട്രാഫിക് പോയിന്റുകളും ലഭിക്കും. കൂടാതെ ഗതാഗതം തടസ്സപ്പെടുത്തുന്നതിന് ആര്‍ട്ടിക്കിള്‍ 98 പ്രകാരം 500 ദിര്‍ഹം പിഴയും ലഭിക്കും.
റോഡിന്റെ മധ്യത്തില്‍ നിര്‍ത്തുന്നത് ഏറ്റവും അപകടകരമായ നിയമലംഘനങ്ങളില്‍ ഒന്നാണെന്നും ഇത് പലപ്പോഴും ഗുരുതരമായ അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും ഗുരുതരമായ പരിക്കുകള്‍ക്കും കാരണമാകുമെന്നും ബ്രിഗേഡിയര്‍ ജുമാ സാലിം ബിന്‍ സുവൈദാന്‍ പറഞ്ഞു. വാഹനം തകരാറിലായാല്‍ ഉടന്‍ തന്നെ പോലീസിനെ ബന്ധപ്പെടണമെന്നും അതുവഴി ട്രാഫിക് പട്രോളിംഗ് വാഹനങ്ങള്‍ ഉപയോഗിച്ച് കുടുങ്ങിയ വാഹനം സുരക്ഷിതമാക്കുക, യാത്രക്കാരെയും മറ്റ് റോഡ് ഉപയോക്താക്കളെയും സംരക്ഷിക്കുന്നതിന് സ്ഥാപിത നടപടിക്രമങ്ങള്‍ പാലിക്കുക പോലുള്ള ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്നും ബ്രിഗേഡിയര്‍ ജുമാ സാലിം ബിന്‍ സുവൈദാന്‍ വ്യക്തമാക്കി.
വാഹനത്തിന് സാങ്കേതിക തകരാര്‍ സംഭവിക്കുകയോ അപകടത്തില്‍ പെടുകയോ ചെയ്താല്‍ ഡ്രൈവര്‍ക്ക് അത് റോഡില്‍ നിന്ന് മാറ്റാന്‍ കഴിയുന്നില്ലെങ്കില്‍, കൂടുതല്‍ സംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. അപകട മുന്നറിയിപ്പ് ലൈറ്റുകള്‍ സജീവമാക്കുക, ഡ്രൈവറുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുക, തുടര്‍ന്ന് അടുത്തുവരുന്ന ഡ്രൈവര്‍മാരെ അറിയിക്കാന്‍ വാഹനത്തിന് പിന്നില്‍ സുരക്ഷിതമായ അകലത്തില്‍ മുന്നറിയിപ്പ് ത്രികോണം സ്ഥാപിക്കുക, വാഹനം പൂര്‍ണ്ണമായും ഉപേക്ഷിച്ച് റോഡില്‍ നിന്ന് അകലെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക, ഒടുവില്‍ പോലീസിനെ ബന്ധപ്പെടുക എന്നിവ ഈ നടപടികളില്‍ ഉള്‍പ്പെടുന്നതായി ബ്രിഗേഡിയര്‍ ജുമാ സാലിം ബിന്‍ സുവൈദാന്‍ അറിയിച്ചു.



