ദുബായ്- പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാൻ മന്ത്രവാദിനിക്ക് ഭാര്യയുടെയും മക്കളുടെയും സ്വകാര്യ ചിത്രങ്ങൾ കൈമാറിയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഭർത്താവിന് വിധിച്ച ആറ് മാസത്തെ തടവ് ശിക്ഷ ഫുജൈറ അപ്പീൽ കോടതി ശരിവച്ചു. “ആത്മീയ വൈദ്യൻ” എന്ന് സ്വയം വിശേഷിപ്പിക്കുന്ന സ്ത്രീക്ക് ഭാര്യയുടെയും മക്കളുടെയും ചിത്രം പങ്കുവെച്ച കേസിൽ ഇയാളെ നേരത്തെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീൽ മേൽക്കോടതി തള്ളി. ഭർത്താവ് തനിക്കും കുട്ടികൾക്കും മക്കൾക്കും ബന്ധുക്കൾക്കും എതിരെ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ഭാര്യ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ഭാര്യയെ തിരികെ കൊണ്ടുവരാൻ പ്രണയ മന്ത്രങ്ങൾ നടത്താൻ ഓൺലൈനിൽനിന്നാണ് മന്ത്രവാദിനിയെ കിട്ടിയതെന്ന് ചോദ്യം ചെയ്യലിൽ ഭർത്താവ് സമ്മതിച്ചു. “പ്രിയപ്പെട്ടവരെ തിരികെ കൊണ്ടുവരുന്നതിൽ” വിദഗ്ദ്ധയാണെന്ന് സോഷ്യൽ മീഡിയയിൽ സ്വയം പ്രചരിപ്പിച്ച മറ്റൊരു അറബ് രാജ്യത്ത് താമസിക്കുന്ന ഒരു സ്ത്രീയെ ബന്ധപ്പെട്ടു. വാട്ട്‌സ്ആപ്പ് വഴി മന്ത്രവാദിനിയെ ബന്ധപ്പെടുകയും 20,000 ദിർഹം നൽകാൻ സമ്മതിക്കുകയും ചെയ്തു. മന്ത്രവാദം നടത്തുന്നതിന്റെ ഭാഗമായി ഭാര്യയുടെ സ്വകാര്യ ഫോട്ടോകൾ, സ്വന്തം വീഡിയോ, അവരുടെ രണ്ട് ഫോൺ നമ്പറുകൾ എന്നിവയും അയാൾ മന്ത്രവാദിനിക്ക് അയച്ചു.
പിന്നീട്, മന്ത്രവാദിനി 25,000 ദിർഹം കൂടി ആവശ്യപ്പെട്ടു. എന്നാൽ അത് നൽകാൻ വിസമ്മതിച്ചു. ഭാര്യയ്ക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ചുകൊടുക്കുമെന്ന് മന്ത്രവാദി ഭീഷണിപ്പെടുത്തി. ഭീഷണി അവഗണിച്ച് അയാൾ മറ്റൊരു മന്ത്രവാദിയെ സമീപിച്ചു. അയാൾക്ക് 10,000 ദിർഹം നൽകി. അത് പരാജയപ്പെട്ടപ്പോൾ, പണം ആവശ്യപ്പെടാത്ത മൂന്നാമത്തെ സ്ത്രീയുമായി അയാൾ ബന്ധപ്പെട്ടു, പക്ഷേ ഇക്കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ നടക്കുന്നതിന് മുമ്പേ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
തുടർച്ചയായ പീഡനം കാരണം വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്ന ഭാര്യ, രണ്ട് മാസം മുമ്പ് വിവാഹജീവിതം ഉപേക്ഷിച്ചിരുന്നു. യു.എ.ഇക്ക് പുറത്തുള്ള ഒരു സ്ത്രീക്ക് 35,000 ദിർഹം ഫീസ് നൽകി ഭർത്താവ് മാന്ത്രികവിദ്യ പ്രയോഗിച്ചതിന്റെ തെളിവുണ്ടെന്ന് പറഞ്ഞ് മന്ത്രാവാദിനി തന്നെയാണ് യുവതിയെ സമീപിച്ചത്. തെളിവ് ചോദിച്ചപ്പോൾ പണം നൽകാൻ മന്ത്രവാദി ആവശ്യപ്പെട്ടു. എന്നാൽ യുവതി പണം നൽകാൻ തയ്യാറായില്ല. തുടർന്നാണ് മന്ത്രവാദി ഫോട്ടോ അയച്ചു കൊടുത്തത്.
അജ്ഞാത വ്യക്തികളുമായി വഞ്ചനയിലും മന്ത്രവാദത്തിലും ഏർപ്പെടുക, മറ്റുള്ളവരെ അപകടത്തിലാക്കുക, വാട്ട്‌സ്ആപ്പ് വഴി വ്യക്തിഗത ചിത്രങ്ങൾ അയച്ച് സ്വകാര്യത ലംഘിക്കുക, സ്വകാര്യ വസ്തുക്കൾ നിയമവിരുദ്ധമായി കൈവശം വെക്കുകയും പങ്കിടുകയും ചെയ്യുക. സൈബർ കുറ്റകൃത്യം നടത്തുക തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്.
ഒന്നാം കോടതി ഭർത്താവിന് ആറ് മാസം തടവ് ശിക്ഷ വിധിക്കുകയും പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാനും നശിപ്പിക്കാനും ഉത്തരവിടുകയും ചെയ്തു. കുറ്റങ്ങൾ നിഷേധിച്ച ഇയാൾ അപ്പീൽ നൽകി. അപ്പീലിൽ ഇയാൾക്കെതിരായ ശിക്ഷ കോടതി ശരിവെക്കുകയായിരുന്നു.