ഗാസ- രണ്ടു വർഷത്തിലധികം നീണ്ടുനിന്ന യുദ്ധത്തിന്റെ കെടുതികൾക്കിടയിലും അതിജീവനത്തിന്റെ സന്ദേശവുമായി ഗാസ മുനമ്പിൽ 300 ദമ്പതികളുടെ സമൂഹവിവാഹം നടന്നു. “ഗാസ സന്തോഷം അർഹിക്കുന്നു” എന്ന വലിയ ബാനറുകൾക്ക് കീഴിലായിരുന്നു ഈ ആഘോഷം. 2023 ഒക്ടോബറിൽ ആരംഭിച്ച യുദ്ധത്തിൽ ഗാസയിൽ ഇതുവരെ 72,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ. 2025 ഒക്ടോബറിൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഇസ്രയേൽ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലും, ഭയത്തെ മാറ്റിവെച്ച് ജീവിതത്തെ ചേർത്തുപിടിക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു. വെടിനിർത്തലിന് ശേഷം മാത്രം 800-ഓളം ഫലസ്തീനികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ (യുഎഇ) ‘ഓപ്പറേഷൻ സിവൽറസ് നൈറ്റ് 3’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഗാസയിലെ ദേർ അൽ-ബലാ നഗരത്തിൽ ഈ വൻ ചടങ്ങ് സംഘടിപ്പിച്ചത്. തകർന്നടിഞ്ഞ വീടുകൾക്കും വീണ്ടും ആക്രമണം ഉണ്ടായേക്കാമെന്ന ഭീതിക്കും ഇടയിലായിരുന്നു ഈ ആഘോഷം. വെള്ളിയാഴ്ച അൽ-അഖ്സ രക്തസാക്ഷി ആശുപത്രിക്ക് സമീപമുള്ള അബു അസദ് മൈതാനത്താണ് വിവാഹം നടന്നത്.
വിവാഹത്തിന് മുന്നോടിയായി വധുക്കൾക്കായി ഫലസ്തീൻ പാരമ്പര്യ തനിമയുള്ള വസ്ത്രങ്ങൾ തുന്നുന്നതിന്റെയും വരന്മാർക്കായി സ്യൂട്ടുകൾ ഒരുക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.



