ദുബായ്- ദുബായ് മറീനയിലെ 67 നിലകളുള്ള കെട്ടിടത്തിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ദുബായ് മീഡിയ ഓഫീസ് (ഡിഎംഒ) അറിയിച്ചു. ദുബായ് സിവിൽ ഡിഫൻസ് ടീമുകൾ ആറ് മണിക്കൂർ അക്ഷീണം പ്രവർത്തിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. അതേസമയം മറീന പിന്നാക്കിളിലെ 764 അപ്പാർട്ടുമെന്റുകളിൽ നിന്ന് 3,820 താമസക്കാരെയും പ്രത്യേക യൂണിറ്റുകൾ സുരക്ഷിതമായി സുരക്ഷിതമായി ഒഴിപ്പിച്ചു.
ദുബായ് നിവാസികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകി, താൽക്കാലിക താമസ സൗകര്യം ഒരുക്കുന്നതിനായി കെട്ടിടത്തിന്റെ ഡെവലപ്പറുമായി അധികൃതർ ആശയവിനിമയം തുടരുകയാണ്. തീ നിയന്ത്രണവിധേയമായതിന് മണിക്കൂറുകൾക്ക് ശേഷവും ടവറിൽ നിന്ന് പുക ഉയരുന്ന ദൃശ്യങ്ങൾ ഇപ്പോഴും പുറത്തുവരുന്നുണ്ട്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
ടൈഗർ ടവർ എന്നും അറിയപ്പെടുന്ന മറീന പിന്നാക്കിളിൽ നേരത്തെയും തീ പിടിച്ചിരുന്നു. 2015 മെയ് 25 ന്, 47-ാം നിലയിൽ തീപിടുത്തമുണ്ടായി. ഇത് പിന്നീട് 48-ാം നിലയിലേക്ക് പടർന്നു. 67 നിലകളുള്ള മറീന പിന്നാക്കിൾ ദി ടോർച്ചിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും പുതിയ തീപിടുത്തത്തിൽ പരിക്കുകളോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.