ഷാർജ– ഷാർജയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശി അതുല്യയുടെ മരണത്തിൽ ഭർത്താവിനെതിരെ കേസ്. അതുല്യയുടെ മാതാപിതാക്കൾ നൽകിയ പരാതിയെത്തുടർന്നാണ് ചവറ തെക്കുംഭാഗം പോലീസ് കേസെടുത്തത്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് മാതാപിതാക്കളുടെ പരാതി. ശാസ്താംകോട്ട സ്വദേശിയായ ഭർത്താവ് സതീഷ് ദുബൈ അരോമ കോണ്‍ട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനാണ്. സതീഷിനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
മകൾ ആത്മഹത്യ ചെയ്യില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. സതീഷ് ശങ്കർ മദ്യപിച്ചു എത്തി നിരന്തരമായി അതുല്യയെ ഉപദ്രവിക്കാറുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. അതുല്യയുടെ മാതാവ് തുളസിഭായിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. വെള്ളിയാഴ്ചയാണ് അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്ത്രീധനമായി ലഭിച്ച 43 പവൻ സ്വർണം കുറഞ്ഞുപോയെന്ന് ആരോപിച്ച് സതീഷ് അതുല്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാണ് പരാതി. രണ്ടു ദിവസം മുൻപ് സതീഷ് മകളുടെ തലയിൽ പ്ലേറ്റ് കൊണ്ട് അടിച്ചുവെന്നും വയറിന് ചവിട്ടി കഴുത്തിന് കുത്തി പിടിച്ച് ദേഹോപദ്രവം ഏൽപ്പിച്ചെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.