ജിദ്ദ– സുരക്ഷിതമായ ഹജ്ജ് കർമ്മം ഉറപ്പാക്കുന്നതിനായി ആഭ്യന്തര തീർഥാടകർ മൂന്ന് പ്രധാന വാക്‌സിനുകൾ എടുക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മെനിംഗോകോക്കൽ, കോവിഡ്-19, സീസണൽ ഇൻഫ്ലുവൻസ എന്നിവയ്ക്കുള്ള വാക്‌സിനുകളാണ് ഈ വർഷത്തെ പട്ടികയിലുള്ളത്. തിരക്ക് ഒഴിവാക്കാനും രോഗവ്യാപനം തടയാനും ലക്ഷ്യമിട്ടുള്ള ഈ പ്രതിരോധ നടപടികൾക്കായി ‘സിഹത്തീ’ (Sehatty) ആപ്പ് വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം. ഹജ്ജ് സീസൺ തുടങ്ങുന്നതിന് കുറഞ്ഞത് പത്ത് ദിവസം മുമ്പെങ്കിലും വാക്‌സിനേഷൻ പൂർത്തിയാക്കിയിരിക്കണം. നിലവിൽ വാക്‌സിൻ എടുക്കാനുള്ള സമയപരിധി ആരംഭിച്ചിട്ടുണ്ട്. ശരീരത്തിൽ ആവശ്യമായ പ്രതിരോധ ശേഷി കൈവരിക്കാൻ ഈ സമയക്രമം പാലിക്കുന്നത് അനിവാര്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തുടനീളമുള്ള വാക്‌സിനേഷൻ ക്ലിനിക്കുകൾ വഴി ഈ സേവനം ലഭ്യമാണ്. സിഹത്തീ ആപ്പിലൂടെ ലളിതമായ രീതിയിൽ തീർഥാടകർക്ക് സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കാം. ഒരാളുടെ ആരോഗ്യസ്ഥിതി അനുസരിച്ച് മൂന്ന് വാക്‌സിനുകളും ഒരേസമയമോ അല്ലെങ്കിൽ വ്യത്യസ്ത ദിവസങ്ങളിലോ എടുക്കാവുന്നതാണ്. വൈദ്യശാസ്ത്രപരമായി അംഗീകരിച്ച ഈ വാക്‌സിനുകൾ എല്ലാ വിഭാഗം ആളുകൾക്കും സുരക്ഷിതമാണ്. ഗർഭിണികൾക്കും ആരോഗ്യ മാർഗനിർദ്ദേശങ്ങൾ പാലിച്ച് ഈ കുത്തിവെപ്പുകൾ എടുക്കാവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു. സുരക്ഷിതമായ തീർഥാടന അനുഭവം ഉറപ്പാക്കാൻ എല്ലാവരും ആരോഗ്യ നിർദ്ദേശങ്ങൾ കര്‍ശനമായി പാലിക്കണമെന്നും മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.



