ജിദ്ദ: ബി.സി. മൂന്നാം നൂറ്റാണ്ടോളം പഴക്കമുള്ള പുരാതന അറബിക് ലിപിയായ ‘അൽ മുസ്നദ്’ സ്വായത്തമാക്കി സൗദിയിൽ ശ്രദ്ധേയനാവുകയാണ് തൃശ്ശൂർ കൈപ്പമംഗലം ചെന്ത്രാപ്പിന്നി സ്വദേശിയായ പള്ളിപ്പറമ്പിൽ മുസ്തഫ യൂസഫ്. മുസ്തഫ തയ്യാറാക്കിയ പ്രത്യേക കലാസൃഷ്ടിക്ക് ജിദ്ദയിലെ പ്രമുഖ മ്യൂസിയമായ ‘അൽ ത്വയ്യിബാത് ഇന്റർനാഷണൽ സിറ്റി ഫോർ സയൻസ് ആൻഡ് നോളജ്’ മ്യൂസിയത്തിൽ പ്രദർശനാനുമതി ലഭിച്ചു.
അൽ മുസ്നദ് ലിപിയിലെ അക്ഷരങ്ങൾ, അതേ ലിപിയിൽ തയ്യാറാക്കിയ സ്വാഗതവാചകം, കൂടാതെ ലിപിയെക്കുറിച്ചുള്ള അറബിക്-ഇംഗ്ലീഷ് വിശദീകരണങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഫലകമാണ് മ്യൂസിയത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മുസ്തഫ ഒരുക്കിയ നാല് ഫലകങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ മ്യൂസിയത്തിലെ അനുയോജ്യമായ സ്ഥലത്ത് സ്ഥാപിക്കുമെന്ന് മ്യൂസിയം ഡയറക്ടർ പ്രൊഫ. മുഹമ്മദ് ഖാലിദ് അബ്ദുൽ റൗഫ് ഹസൻ അറിയിച്ചു.
സ്വയം പരിശ്രമത്തിലൂടെയാണ് മുസ്തഫ ഈ അപൂർവ്വ ലിപി എഴുതാനും വായിക്കാനും പഠിച്ചെടുത്തത്. രണ്ടു വർഷം മുൻപ് തായിഫിലെ ‘അൽ ഷെരീഫ് മ്യൂസിയ’ത്തിലും ഇദ്ദേഹം സമാനമായ സൃഷ്ടി ഒരുക്കിയിരുന്നു. അവിടെ മ്യൂസിയത്തിൽ നിന്നും പുറത്തേക്ക് കടക്കുന്ന കവാടത്തിന് സമീപത്തെ ചുവരിലാണ് അത് സ്ഥാപിച്ചിട്ടുള്ളത്.
നാല് നിലകളിലായി 10,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള അൽ ത്വയ്യിബാത് മ്യൂസിയത്തിൽ 360-ഓളം മുറികളും നിരവധി പ്രദർശന ശാലകളുമുണ്ട്.







