മക്ക – പകര്‍ച്ചവ്യാധികളോ പൊതുജനാരോഗ്യ ഭീഷണികളോ ഒന്നും തന്നെ ഇല്ലാതെ ഹജ് സീസണ്‍ വിജയകരമായി പൂര്‍ത്തിയായതിന് സൗദി അറേബ്യയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. ആഗോള ആരോഗ്യ വെല്ലുവിളികളും ഉയര്‍ന്നുവരുന്ന അന്താരാഷ്ട്ര പകര്‍ച്ചവ്യാധി സംഭവവികാസങ്ങളും ഉണ്ടായിരുന്നിട്ടും ലോകത്തിലെ ഏറ്റവും വലിയ ആള്‍ക്കൂട്ട ഒത്തുചേരലുകളിലൊന്ന് കൈകാര്യം ചെയ്യുന്നതില്‍ രാജ്യത്തിന്റെ ശ്രമങ്ങളെ സംഘടന അഭിനന്ദിച്ചു. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന പകര്‍ച്ചവ്യാധികളോ ആരോഗ്യ ഭീഷണികളോ ഹജ് സീസണില്‍ ഇല്ലായിരുന്നു എന്ന സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തെ പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക അഭിനന്ദനം എത്തിയത്..
സുരക്ഷിതവും ആരോഗ്യകരവുമായ ഹജിന് സഹായിച്ച ആരോഗ്യ പ്രവര്‍ത്തകരെ ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അഭിനന്ദിച്ചു. ഉയര്‍ന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായി വലിയ ജനക്കൂട്ടത്തിന്റെ ആരോഗ്യ ആവശ്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള രാജ്യത്തിന്റെ കഴിവിനെ അദ്ദേഹം എടുത്തുപ്പറഞ്ഞു.
ഹജ് സീസണിന്റെ വിജയത്തിന് ലോകാരോഗ്യ സംഘടനയുടെ കിഴക്കന്‍ മെഡിറ്ററേനിയന്‍ റീജിയണല്‍ ഡയറക്ടര്‍ ഡോ. ഹനാന്‍ ബല്‍ഖി സൗദി അറേബ്യയെ അഭിനന്ദിച്ചു. റോബോട്ടുകള്‍, ഡ്രോണുകള്‍ തുടങ്ങിയ ആധുനിക ആരോഗ്യ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തല്‍, വ്യത്യസ്ത സ്ഥലങ്ങളില്‍ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കല്‍, തീര്‍ഥാടന യാത്രയിലുടനീളം ഹാജിമാരുടെ ആരോഗ്യം നിരീക്ഷിക്കല്‍ എന്നിവ അടക്കം തീര്‍ഥാടകര്‍ക്കായി നടപ്പാക്കിയ വിപുലമായ ആരോഗ്യ തയ്യാറെടുപ്പ് നടപടികള്‍ പ്രശംസനീയമായിരുന്നു. ഇത് സുരക്ഷിതമായും മനസ്സമാധാനത്തോടെയും ആചാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാന്‍ തീര്‍ഥാടകരെ പ്രാപ്തരാക്കിയതായും ഡോ. ഹനാന്‍ ബല്‍ഖി പറഞ്ഞു.
വിവിധ ദേശീയ വകുപ്പുകളുമായും അന്താരാഷ്ട്ര ആരോഗ്യ സംഘടനകളുമായും ഏകോപിപ്പിച്ച് സമഗ്രമായ പ്രതിരോധം, ചികിത്സ, എമർജൻസി സർവീസുകൾ, തുടർച്ചയായ പകർച്ചവ്യാധി നിരീക്ഷണം എന്നിവയാണ് ആരോഗ്യ മന്ത്രാലയം നടപ്പിലാക്കിയത്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് തീർത്ഥാടകർ ഒത്തുകൂടുന്നതിനാൽ ഹജ്ജ് വേളയിലെ ആരോഗ്യ സുരക്ഷ എന്നത് ആഗോള ആരോഗ്യ സുരക്ഷയുടെ ഭാഗമാണെന്ന് സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ വ്യക്തമാക്കി. തീർത്ഥാടകരുടെ വരവിന് മുൻപ് തന്നെ പ്രതിരോധ കുത്തിവെപ്പുകൾ നിർബന്ധമാക്കിയതും, ശാരീരിക ക്ഷമത ഉറപ്പാക്കിയതും, കൃത്യമായ ആസൂത്രണവും നിരീക്ഷണവും നടത്തിയതുമാണ് ഈ വലിയ വിജയത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



