റിയാദ്– സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിൽ അൽ ഹസമിനെ തകർത്ത് അൽ നസ്ർ സൗദി പ്രോ ലീഗിൽ ഒന്നാം സ്ഥാനത്തെത്തി. എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു അൽ നസ്റിന്റെ തകർപ്പൻ വിജയം. ഈ വിജയത്തോടെ ചിരവൈരികളായ അൽ ഹിലാലിനെ ഒരു പോയിന്റിന് മറികടന്നാണ് അൽ നസ്ർ പട്ടികയിൽ മുന്നിലെത്തിയത്.
ജനുവരിയിലെ ട്രാൻസ്ഫർ നടപടികളിലെ അതൃപ്തിയെത്തുടർന്ന് ഏതാനും മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്ന 41-കാരനായ റൊണാൾഡോയുടെ ശക്തമായ തിരിച്ചുവരവിനാണ് റിയാദ് സാക്ഷ്യം വഹിച്ചത്. മത്സരത്തിന്റെ 13-ാം മിനിറ്റിൽ കിങ്‌സ്‌ലി കോമാന്റെ പാസിൽ നിന്നും ഇടങ്കാലൻ ഷോട്ടിലൂടെ റൊണാൾഡോ ടീമിന് ആദ്യ ലീഡ് സമ്മാനിച്ചു. താരത്തിന് 30 വയസ്സ് തികഞ്ഞതിന് ശേഷമുള്ള 500-ാം ഗോളായിരുന്നു ഇത്. 30-ാം മിനിറ്റിൽ ജോവോ ഫെലിക്‌സിന്റെ പാസിൽ നിന്നും കോമാൻ രണ്ടാം ഗോൾ നേടി.
മത്സരത്തിലുടനീളം ഓഫ്‌സൈഡ് കെണികൾ റൊണാൾഡോയ്ക്ക് വെല്ലുവിളിയായെങ്കിലും 80-ാം മിനിറ്റിൽ താരം തന്റെ രണ്ടാം ഗോൾ കണ്ടെത്തി. ഇതിനിടയിൽ 77-ാം മിനിറ്റിൽ ബ്രസീലിയൻ താരം ആഞ്ചലോ പകുതി ദൂരത്തോളം പന്തുമായി കുതിച്ച് നേടിയ സോളോ ഗോൾ കാണികളെ ആവേശത്തിലാഴ്ത്തി.
മറ്റൊരു മത്സരത്തിൽ അൽ ഹിലാൽ, 10 പേരുമായി കളിച്ച അൽ ഇത്തിഹാദിനോട് സമനില (1-1) വഴങ്ങിയതാണ് അൽ നസ്റിന് ഒന്നാം സ്ഥാനത്തേക്കുള്ള വഴി തുറന്നത്. ലീഗിൽ തുടർച്ചയായ എട്ടാം വിജയമാണ് അൽ നസ്ർ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.



