ജിദ്ദ – ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ ആഗോള ഇന്ധനക്ഷാമം പരിഹരിക്കാൻ പടിഞ്ഞാറൻ സൗദി അറേബ്യയിലെ യാമ്പു തുറമുഖം വഴി അസംസ്‌കൃത എണ്ണ കയറ്റുമതി കുത്തനെ വർധിപ്പിച്ചു. കഴിഞ്ഞയാഴ്ചത്തെ ഷിപ്പിങ് ഡാറ്റ പ്രകാരം പ്രതിദിനം 40 ലക്ഷം ബാരൽ എണ്ണയാണ് ഈ തുറമുഖം വഴി കയറ്റി അയച്ചത്. യുദ്ധത്തിന് മുൻപുള്ള കയറ്റുമതി നിരക്കിനേക്കാൾ വലിയ വർധനവാണിത് രേഖപ്പെടുത്തിയിരിക്കുന്നത്.
ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം ആഗോള വിപണിയിലുണ്ടായ വിതരണ പ്രതിസന്ധി ലഘൂകരിക്കാനാണ് സൗദി അറേബ്യ യാമ്പു വഴി എണ്ണ പമ്പ് ചെയ്യുന്നത്. കിഴക്കൻ സൗദിയിലെ എണ്ണപ്പാടങ്ങളിൽ നിന്ന് അറേബ്യൻ ഉപദ്വീപിലൂടെ കടന്നുപോകുന്ന കിഴക്ക്-പടിഞ്ഞാറൻ പൈപ്പ്ലൈൻ വഴിയാണ് ചെങ്കടൽ തീരത്തെ ഈ ആധുനിക വ്യാവസായിക നഗരത്തിലേക്ക് എണ്ണ എത്തിക്കുന്നത്. ഇവിടെ എണ്ണ കയറ്റാനായി എല്ലാ ദിവസവും കൂടുതൽ ടാങ്കർ കപ്പലുകൾ എത്തിച്ചേരുന്നുണ്ട്.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ സൗദി അറേബ്യക്ക് ഈ പ്രതിസന്ധി ഘട്ടത്തിൽ വലിയ തുണയാകുന്നുണ്ട്. മറ്റ് ഗൾഫ് രാജ്യങ്ങൾക്ക് എണ്ണ കയറ്റുമതിക്കായി ഹോർമുസ് കടലിടുക്കിനെ മാത്രം ആശ്രയിക്കേണ്ടി വരുമ്പോൾ, ചെങ്കടൽ തീരം പങ്കിടുന്ന ഏക ഗൾഫ് രാജ്യമായ സൗദിക്ക് പടിഞ്ഞാറൻ തീരം വഴി തടസ്സങ്ങളില്ലാതെ എണ്ണയും ഗ്യാസും കയറ്റി അയക്കാൻ സാധിക്കുന്നു. ആഗോള എണ്ണ വിപണിയിലെ സമ്മർദ്ദം കുറയ്ക്കുന്നതിൽ യാമ്പു തുറമുഖം ഇപ്പോൾ സുപ്രധാന പങ്കാണ് വഹിക്കുന്നത്.



