റിയാദ് – ഭരണപരമായ എല്ലാ തലങ്ങളിലും ദയനീയമായി പരാജയപ്പെട്ട ഇടതുപക്ഷം, കുറുക്കുവഴികളിലൂടെ വിജയം നേടാനായി മലയാളിയുടെ മതനിരപേക്ഷ ബോധത്തിന് വിലപേശിയതിലുള്ള ‘ഷോക്ക് ട്രീറ്റ്‌മെന്റ്’ ആണ് ഈ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം എന്ന് സൗദി കെഎംസിസി നാഷണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. യുഡിഎഫിന് അവിസ്മരണീയമായ ഈ മുന്നേറ്റം സാധ്യമാക്കിയ കേരളത്തിലെ വോട്ടർമാർക്കും, പ്രവാസലോകത്ത് വിജയത്തിനായി അഹോരാത്രം പ്രയത്നിച്ച പ്രവാസികൾക്കും കെഎംസിസി ഹൃദയപൂർവ്വം നന്ദി അറിയിച്ചു. ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിട്ട യുഡിഎഫ് നേതൃത്വത്തെയും പ്രവർത്തകരെയും കമ്മിറ്റി അഭിനന്ദിച്ചു.
ഭരണവിരുദ്ധ വികാരം ശക്തമായപ്പോൾ, വെള്ളിത്തിരയിലെ അവസാന അടവുകൾ വരെ പ്രയോഗിച്ച് പലരെയും കൂട്ടുപിടിച്ച് രംഗത്തുവന്നിട്ടും, പ്രബുദ്ധരായ കേരള ജനത നൽകിയത് ചുട്ട മറുപടിയാണ്. ഒരു ദശാബ്ദക്കാലത്തെ ധാർഷ്ട്യവും ഏകാധിപത്യ സ്വരവും സകല മേഖലകളിലുമുണ്ടായ തകർച്ചയും കേരളത്തിന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. ഇതിനുള്ള മറുപടി നൽകാൻ ഉണർവ്വുള്ള വോട്ടർമാർ ഒരവസരത്തിനായി കാത്തിരിക്കുകയായിരുന്നു.
പ്രവാസികൾ ഉൾപ്പെടെയുള്ള പൊതുസമൂഹത്തിന് നൽകിയ വാഗ്ദാനങ്ങളെല്ലാം ജലരേഖയായി മാറിയെന്ന് കെഎംസിസി ചൂണ്ടിക്കാട്ടി. പ്രവാസികളെ കൂടെ നിർത്താൻ മുഖ്യമന്ത്രിയും മന്ത്രിമാരും ഗൾഫ് നാടുകളിൽ സന്ദർശനം നടത്തിയപ്പോഴെല്ലാം വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു. എന്നാൽ, എല്ലാം പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങി. നോർക്ക കെയർ പോലുള്ള പദ്ധതികൾ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തിടുക്കത്തിൽ പ്രഖ്യാപിച്ചപ്പോൾ, ഈ ആനുകൂല്യം യഥാർത്ഥത്തിൽ ലഭിക്കേണ്ട മുൻ പ്രവാസികളും കുടുംബങ്ങളും പുറത്തായി.
ഏറ്റവുമധികം വിദേശനാണ്യം നേടിത്തരുന്ന സംസ്ഥാനമായിട്ടും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ ഇത്രയധികം തകർന്ന കാലഘട്ടം മുമ്പുണ്ടായിട്ടില്ല. എന്നിട്ടും കോടികൾ വാങ്ങിക്കൂട്ടി, രക്ഷപ്പെടാനാവാത്ത വിധം വീണ്ടും കടം വാങ്ങി നാടിനെ മുടിപ്പിക്കുന്ന ഭരണകൂടത്തെ മലയാളികൾ തിരിച്ചറിഞ്ഞതും ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചു. വെറും ‘ഷോ വർക്കുകൾ’ നടത്തി മലയാളിയുടെ മനസ്സിൽ ഇടം നേടാനുള്ള ശ്രമം വിലപ്പോയില്ല.
ഭൂരിപക്ഷ വോട്ട് ലക്ഷ്യമാക്കി, ന്യൂനപക്ഷങ്ങളെ വർഗീയമായി വേർതിരിച്ച് വിഭജിച്ച് വിജയം നേടാമെന്ന് വ്യാമോഹിച്ചവരുടെ മുഖംമൂടി കേരള ജനത വലിച്ചുകീറി. വർഗീയ വിഷം ചീറ്റുന്നവരെ തോളിലേറ്റിയും, കിറ്റുകളും പെൻഷൻ പ്രഖ്യാപനങ്ങളും നടത്തിയും ജനങ്ങളെ കൂടെ നിർത്താമെന്ന ഇടതുപക്ഷത്തിന്റെ മോഹത്തിന് അവരുടെ നെഞ്ചിലാണ് വോട്ടർമാർ പ്രഹരമേൽപ്പിച്ചത്. മലപ്പുറത്ത് പ്രയോഗിച്ച വിഷം സിപിഎമ്മിന്റെ മസ്തിഷ്കത്തിൽ തന്നെ തിരിച്ചടിച്ചെന്ന് കെഎംസിസി പറഞ്ഞു. ശബരിമല ആഗോള സംഗമം സംഘടിപ്പിച്ച അതേ സന്ദർഭത്തിൽ തന്നെ, അതേ തീർത്ഥാടന കേന്ദ്രത്തിൽ നിന്ന് വിശ്വാസികളുടെ മനസ്സ് വ്രണപ്പെടുത്തിക്കൊണ്ടുള്ള സ്വർണ്ണക്കൊള്ള നടന്നതും അതിൽ സിപിഎം നേതാക്കൾ ഉൾപ്പെട്ടതും ഇടതിന്റെ കാപട്യം തുറന്നുകാട്ടി.
പിഎം ശ്രീയിലും ലേബർ കോഡിലും ബിജെപിയുടെ കുതന്ത്രങ്ങൾക്ക് മൗനാനുവാദം നൽകിയ കാര്യം പാർലമെന്റിൽ ബിജെപി മന്ത്രി തന്നെ വിളിച്ചുപറഞ്ഞപ്പോൾ പിണറായി സർക്കാർ ഉടുതുണി അഴിഞ്ഞ അവസ്ഥയിലായിരുന്നല്ലോ. ഇടതിന്റെ ‘ഹിഡൻ അജണ്ടകൾക്ക്’ കേരളത്തിന്റെ മണ്ണ് വളക്കൂറുള്ളതല്ലെന്ന് പ്രഖ്യാപിച്ച് കേരളത്തിൽ ആഞ്ഞുവീശിയ ഈ കാറ്റ്, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുങ്കാറ്റായി മാറും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞതുപോലെ ഇതൊരു സെമി ഫൈനലായിരുന്നു. ഇടതു പോസ്റ്റിൽ ഗോൾവർഷം നടത്തി യുഡിഎഫ് അവിസ്മരണീയ വിജയം നേടിക്കഴിഞ്ഞു. ഫൈനലിൽ നിയമസഭ തൂത്തുവാരുകയാണ് ലക്ഷ്യമെന്ന് കെഎംസിസി നാഷണൽ കമ്മിറ്റി വാർത്താക്കുറിപ്പിൽ കൂട്ടിച്ചേർത്തു.



