റിയാദ്: മേഖലാ സമാധാനം, കൂട്ടായ സുരക്ഷ, ഫലസ്തീൻ പ്രശ്നത്തിനുള്ള ദ്വിരാഷ്ട്ര പരിഹാരം എന്നിവയോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധത സൗദി അറേബ്യ ആവർത്തിച്ചു വ്യക്തമാക്കി. സംഘർഷ മധ്യസ്ഥതക്കും സമാധാന നയതന്ത്രത്തിനുമുള്ള ലോകത്തിലെ പ്രമുഖ വേദികളിലൊന്നായ ‘ഓസ്ലോ ഫോറം 2026’ ലാണ് സൗദി അറേബ്യ നിലപാട് വ്യക്തമാക്കിയത്. നോർവേ വിദേശ മന്ത്രാലയം സംഘടിപ്പിച്ച ഫോറത്തിൽ, ‘പ്രക്ഷുബ്ധമായ മിഡിൽ ഈസ്റ്റിലെ മധ്യസ്ഥത’ എന്ന വിഷയത്തിൽ നടന്ന ഉന്നതതല പാനൽ ചർച്ചയിൽ സൗദി വിദേശ മന്ത്രാലയത്തിലെ പ്ലീനിപൊട്ടൻഷ്യറി മന്ത്രി മനാൽ റദ്വാൻ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. നോർവീജിയൻ വിദേശ മന്ത്രി എസ്പൻ ബാർത്ത് ഈഡ്, ചൈനയുടെ മിഡിൽ ഈസ്റ്റിലേക്കുള്ള പ്രത്യേക ദൂതൻ ഷായ് ജുൻ, ഖത്തർ വിദേശ മന്ത്രാലയ വക്താവും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവുമായ മാജിദ് അൽഅൻസാരി എന്നിവരും ഈ സെഷനിൽ ഭാഗമായി.
മേഖലയിലുടനീളമുള്ള മധ്യസ്ഥ ശ്രമങ്ങളിലും സമാധാന നിർമ്മാണ സംരംഭങ്ങളിലും സൗദി അറേബ്യ ദീർഘകാലമായി വഹിക്കുന്ന പങ്കിനെ മനാൽ റദ്വാൻ എടുത്തുപറഞ്ഞു. മനുഷ്യന്റെ അന്തസ്സ്, അവകാശങ്ങൾ, സുരക്ഷ എന്നിവയെ മാനിക്കുന്നതാണ് രാജ്യത്തിന്റെ സമീപനം. ദശാബ്ദങ്ങളായി തുടരുന്ന പ്രാദേശിക ആധിപത്യ ശ്രമങ്ങൾ പരാജയപ്പെടുകയാണുണ്ടായത്. ഇത് മിഡിൽ ഈസ്റ്റിലെ ജനങ്ങൾക്ക് കനത്ത മാനുഷിക, രാഷ്ട്രീയ, സാമ്പത്തിക ബാധ്യതകൾ വരുത്തിവെച്ചു. ആധിപത്യത്തിലൂടെയോ വിധി നടപ്പിലാക്കുന്നതിലൂടെയോ ശാശ്വത സ്ഥിരത കൈവരിക്കാൻ കഴിയില്ലെന്നും പകരം സഹകരണം, പങ്കാളിത്തം, രാഷ്ട്ര പരമാധികാരത്തോടുള്ള ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള കൂട്ടായ സുരക്ഷാ ചട്ടക്കൂടാണ് ഉണ്ടാകേണ്ടതെന്നും സൗദി വ്യക്തമാക്കി. ദേശീയ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തേണ്ടതും നിയമാനുസൃതമായ സർക്കാർ വകുപ്പുകളിൽ മാത്രം ആയുധം പരിമിതപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. കൂടാതെ സർക്കാർ സംവിധാനങ്ങൾക്ക് പുറത്ത് പ്രവർത്തിക്കുന്ന സായുധ ഗ്രൂപ്പുകളുടെ പങ്ക് അഭിസംബോധന ചെയ്യേണ്ടതും മേഖലയിലുടനീളമുള്ള അധിനിവേശങ്ങൾ അവസാനിപ്പിക്കേണ്ടതും വളരെ പ്രധാനമാണ്. ശാശ്വത സമാധാനത്തിലേക്കുള്ള ഏതൊരു വിശ്വസനീയമായ പാതയും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെയും ഫലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങൾ സാക്ഷാൽക്കരിക്കുന്നതിലൂടെയും മാത്രമേ ആരംഭിക്കാനാകൂ.
ദ്വിരാഷ്ട്ര പരിഹാര പദ്ധതി നടപ്പാക്കാനുള്ള ആഗോള സഖ്യം, ന്യൂയോർക്ക് പ്രഖ്യാപനം എന്നിവയെ സമാധാന ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രായോഗിക ചട്ടക്കൂടുകളായി വിശേഷിപ്പിച്ചുകൊണ്ട് സൗദി അറേബ്യ നേതൃത്വം നൽകുന്ന നയതന്ത്ര സംരംഭങ്ങളെ പ്രതിനിധി എടുത്തുപറഞ്ഞു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും സമഗ്രമായ പരിഹാരം കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര സംരംഭങ്ങൾ നടപ്പാക്കാനുമുള്ള ശ്രമങ്ങളെ സൗദി അറേബ്യ പൂർണ്ണമായി പിന്തുണക്കുന്നു. പരമാധികാരത്തിന്റെയോ ജനങ്ങളുടെ അവകാശങ്ങളുടെയോ ചെലവിൽ സുരക്ഷയും സ്ഥിരതയും സാധ്യമല്ല. പ്രാദേശിക സുരക്ഷയെ കുറിച്ചുള്ള ഗൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി) കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിൽ സൗദി അറേബ്യ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഉൾക്കൊള്ളൽ, സഹകരണം, അന്താരാഷ്ട്ര നിയമത്തോടുള്ള ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രാദേശിക സമീപനങ്ങളെ അന്താരാഷ്ട്ര പങ്കാളികൾ പിന്തുണക്കണമെന്ന് സൗദി അറേബ്യ വിശ്വസിക്കുന്നു. സൗദി അറേബ്യയും ഇറാനും തമ്മിലുള്ള നയതന്ത്ര സൗഹൃദം സുഗമമാക്കുന്നതിൽ ചൈന, ഒമാൻ, ഇറാഖ് എന്നിവർ വഹിച്ച പങ്ക് പ്രശംസനീയമാണ്. ഈ ശ്രമങ്ങൾ പ്രാദേശിക സ്ഥിരതക്കും സംഭാഷണത്തിനും വലിയ സംഭാവന നൽകി.
ചില പ്രാദേശിക ശക്തികൾ സഹകരണ സുരക്ഷാ ക്രമീകരണങ്ങളും സംഭാഷണവും കൂടുതലായി സ്വീകരിക്കുമ്പോൾ, ഇതിന് വിപരീതമായി സൈനിക മേധാവിത്വത്തെയും തൽസ്ഥിതി അടിച്ചേൽപ്പിക്കുന്നതിനെയും അടിസ്ഥാനമാക്കിയുള്ള സമീപനമാണ് ഇസ്രായിൽ പിന്തുടരുന്നത്. ഇസ്രായിലിന്റെ തുടർച്ചയായ അധിനിവേശം, കുടിയേറ്റ വ്യാപനം, കൂട്ടിച്ചേർക്കൽ നയങ്ങൾ എന്നിവ സുസ്ഥിരമായ പ്രാദേശിക സുരക്ഷക്കുള്ള സാധ്യതകളെ ദുർബലപ്പെടുത്തുകയും സമത്വം, പരമാധികാരം, അന്താരാഷ്ട്ര നിയമം എന്നിവയെ അടിസ്ഥാനമാക്കി കൂടുതൽ സംയോജിത മിഡിൽ ഈസ്റ്റ് കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യും. യുദ്ധങ്ങൾ, അധിനിവേശങ്ങൾ, രാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടൽ എന്നിവ മൂലമുണ്ടാകുന്ന മനുഷ്യനഷ്ടം ഇപ്പോൾ അസ്വീകാര്യമായ അളവിലാണ്. സുസ്ഥിര സമാധാനവും സുരക്ഷയും മുന്നോട്ട് കൊണ്ടുപോകുന്നതിന് സൗദി അറേബ്യ പ്രാദേശിക, അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്നും മനാൽ റദ്വാൻ കൂട്ടിച്ചേർത്തു.



