റിയാദ്- സൗദി അറേബ്യയുടെ ഗ്രാൻഡ് മുഫ്തിയായി ശൈഖ് ഡോ. സാലിഹ് ബിൻ ഫൗസാൻ ബിൻ അബ്ദുല്ല അൽ-ഫൗസാനെ നിയോഗിച്ചു. സൗദി അറേബ്യയിലെ മുതിർന്ന പണ്ഡിതരുടെ കൗൺസിലിന്റെ ചെയർമാനായും, പണ്ഡിത ഗവേഷണത്തിനും ഫത്‌വയ്ക്കുമുള്ള ജനറൽ പ്രസിഡൻസിയുടെ ജനറൽ പ്രസിഡന്റായും മന്ത്രി പദവിയോടെയാണ് നിമയമം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നിർദ്ദേശപ്രകാരമാണ് നിയമനമെന്നും രാജകീയ ഉത്തരവിൽ പറയുന്നു.
അറിവിനും പ്രബോധനത്തിനുമായി ജീവിതം സമർപ്പിച്ച പണ്ഡിതനാണ് സാലിഹ് ബിൻ ഫൗസാൻ. മുതിർന്ന പണ്ഡിതരുടെ കൗൺസിൽ അംഗമായ ഫൗസാൻ 1992 മുതൽ പണ്ഡിത ഗവേഷണത്തിനും ഫത്‌വയ്ക്കുമുള്ള സ്ഥിരം സമിതി അംഗവുമാണ്.
മുസ്ലീം വേൾഡ് ലീഗുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മക്കയിലെ ഇസ്ലാമിക് ഫിഖ്ഹ് അക്കാദമി അംഗം, റിയാദിലെ അൽ-മലാസ് ജില്ലയിലെ പ്രിൻസ് മിത്അബ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് പള്ളിയിലെ ഇമാം, പ്രഭാഷകൻ, അധ്യാപകൻ, ഹജ് വേളയിൽ പ്രഭാഷകർക്ക് മേൽനോട്ടം വഹിക്കുന്ന കമ്മിറ്റി അംഗം, സൗദി സർവകലാശാലകളിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി നിരവധി അക്കാദമിക് പ്രബന്ധങ്ങളുടെ സൂപ്പർവൈസറുമാണ്. ഇസ്ലാമിക കർമ്മശാസ്ത്രത്തെയും മതശാസ്ത്രത്തെയും കുറിച്ചുള്ള നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ഡോ. ഫൗസാൻ.
സൗദി ഗ്രാന്റ് മുഫ്തിയും ഉന്നത പണ്ഡിതസഭാ മേധാവിയും ഫത്വ കമ്മിറ്റി ചെയര്‍മാനുമായ ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് അന്തരിച്ച ഒഴിവിലാണ് പുതിയ നിയമനം.



