തബൂക്ക്– തൈമായിലെ മരുഭൂറോഡിൽ നിന്ന് വീണുകിട്ടിയ നോട്ടുകെട്ടുകൾ അടങ്ങിയ തുണിസഞ്ചി അധികൃതർക്ക് കൈമാറിയ സൗദി സഹോദരന്മാരായ മുഹമ്മദ് ബശീർ അൽഖദ്‌രി അൽഅതവി, സ്വയാഹ് ബശീർ അൽഖദ്‌രി അൽഅതവി എന്നിവരെ തബൂക്ക് പ്രവിശ്യ ഗവർണർ ഫഹദ് ബിൻ സുൽത്താൻ രാജകുമാരൻ ആദരിച്ചു. സത്യസന്ധതക്കുള്ള അംഗീകാരമായി ഇരുവരെയും ഗവൺമെന്റ് പാലസിൽ സ്വീകരിച്ച ഗവർണർ സഹോദരങ്ങൾക്ക് പാരിതോഷികം കൈമാറി.
ഇരുവരുടെയും സത്യസന്ധത അപ്രതീക്ഷിതമല്ലെന്നും ഇത് രാജ്യത്തെ മുഴുവൻ പൗരന്മാർക്കും തിളക്കമാർന്ന മാതൃകയാണെന്നും ഗവർണർ പ്രസ്താവിച്ചു. ഇരുവരുടെയും സ്വഭാവമഹിമയെയും ദേശസ്‌നേഹത്തെയും ഫഹദ് ബിൻ സുൽത്താൻ രാജകുമാരൻ അഭിനന്ദിച്ചു. തങ്ങളെ സ്വീകരിക്കുകയും ആദരിക്കുകയും ചെയ്തതിന് തബൂക്ക് പ്രവിശ്യ ഗവർണർക്ക് മുഹമ്മദ് ബശീർ അൽഖദ്‌രി അൽഅതവിയും സ്വയാഹ് ബശീർ അൽഖദ്‌രി അൽഅതവിയും നന്ദി പറഞ്ഞു.
ദിവസങ്ങൾക്കു മുമ്പാണ് സൗദി സഹോദരങ്ങൾക്ക് മരുഭൂറോഡിൽ നിന്ന് വൻതുക സൂക്ഷിച്ച തുണിസഞ്ചി വീണുകിട്ടിയത്. മരുഭൂമിയിൽ വളർത്തുന്ന ഒട്ടകങ്ങൾക്ക് തീറ്റയും മറ്റും എത്തിച്ച് നൽകി കാറിൽ മടങ്ങുന്നതിനിടെയാണ് റോഡ് സൈഡിൽ സംശയകരമായ നിലക്ക് തുണിസഞ്ചി കിടക്കുന്നത് സഹോദരങ്ങളുടെ ശ്രദ്ധയിൽ പെട്ടത്. കാർ നിർത്തി പരിശോധിച്ചപ്പോൾ സഞ്ചിക്കകത്ത് നോട്ടുകെട്ടുകൾ കണ്ട് ഇരുവരും അമ്പരന്നു. ഉടൻ തന്നെ യഥാർഥ ഉടമയെ കണ്ടെത്തി പണം തിരികെ നൽകാൻ ശ്രമിച്ച് വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ സംഭവത്തെ കുറിച്ച് ഇവർ പരസ്യപ്പെടുത്തി. സ്വന്തം നിലക്ക് നടത്തിയ ശ്രമങ്ങളിലൂടെ ഉടമയെ കണ്ടെത്താനാകാതെ വന്നതോടെയാണ് യഥാർഥ ഉടമയെ കണ്ടെത്തി തിരികെ നൽകാൻ വേണ്ടി നോട്ടുകെട്ടുകൾ അടങ്ങിയ തുണിസഞ്ചി ഇരുവരും ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയത്.



