ദമാം- ഇറാന് നേരെയുള്ള ഇസ്രായിലിന്റെ ആക്രമണത്തിന്റെ പശ്ചാതലത്തിൽ ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ചില രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചതായി അധികൃതർ പറഞ്ഞു. മേഖലയിലെ ചില രാജ്യങ്ങളിലെ നിലവിലെ സംഭവവികാസങ്ങൾ കണക്കിലെടുത്ത് യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും വേണ്ടിയാണ് നടപടിയെന്നും വിമാനത്താവളം അറിയിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് ബന്ധപ്പെട്ട എയർലൈനുകളുമായി നേരിട്ട് ആശയവിനിമയം നടത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
അതേസമയം, സംഘര്‍ഷ സാധ്യത വര്‍ധിച്ചത് കണക്കിലെടുത്ത് ജോര്‍ദാന്‍ തങ്ങളുടെ വ്യോമമേഖല താല്‍ക്കാലികമായി അടച്ചു. ഇറാന്‍, ഇസ്രായില്‍, ഇറാഖ് എന്നീ രാജ്യങ്ങളുടെ വ്യോമമേഖലകള്‍ വിമാന കമ്പനികള്‍ ഇന്നു പുലര്‍ച്ചെ മുതല്‍ തന്നെ ഒഴിവാക്കിയിട്ടുണ്ട്. മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷാവസ്ഥ മൂലം ഉണ്ടായേക്കാവുന്ന അപകടസാധ്യതകള്‍ കണക്കിലെടുത്താണ് ജോര്‍ദാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചത്.
രാജ്യത്തേക്കും തിരിച്ചുമുള്ള മുഴുവന്‍ വിമാന സര്‍വീസുകളും നിര്‍ത്തിവെക്കുകയും ചെയ്തു. ചിക്കാഗോ കണ്‍വെന്‍ഷന്‍ ഓണ്‍ സിവില്‍ ഏവിയേഷന്‍ റെഗുലേഷന്‍സ് ആന്റ് സേഫ്റ്റി ഓഫ് എയര്‍ നാവിഗേഷന്‍ ഉള്‍പ്പെടെ, സിവില്‍ ഏവിയേഷന്‍ സുരക്ഷയെ കുറിച്ച അന്താരാഷ്ട്ര കരാറുകള്‍ക്ക് അനുസൃതമായാണ് തീരുമാനമെന്ന് ജോര്‍ദാന്‍ സിവില്‍ ഏവിയേഷന്‍ റെഗുലേറ്ററി കമ്മീഷന്‍ ബോര്‍ഡ് ഓഫ് കമ്മീഷണേഴ്‌സ് ചെയര്‍മാന്‍ ഹൈതം മിസ്‌തോ പറഞ്ഞു.
വ്യോമഗതാഗതത്തിന്റെയും യാത്രക്കാരുടെയും സുരക്ഷ സംരക്ഷിക്കാനായി സ്വീകരിച്ച മുന്‍കരുതല്‍ നടപടികളുടെ ഭാഗമാണ് ഈ തീരുമാനം. നിലവിലെ സംഭവവികാസങ്ങളുടെയും അപകടസാധ്യതയുടെ തോത് വിലയിരുത്തുന്നതിന്റെയും അടിസ്ഥാനത്തില്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് ഹൈതം മിസ്‌തോ വിശദീകരിച്ചു. ഇസ്രായില്‍, ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ലെബനോന്‍ കടുത്ത ജാഗ്രതയിലാണ്. ബെയ്‌റൂത്ത് റഫീഖ് അല്‍ഹരീരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അടക്കാന്‍ നീക്കമുള്ളതായി കിംവദന്തികള്‍ പ്രചരിക്കുന്നുണ്ടെങ്കിലും സിവില്‍ ഏവിയേഷന്‍ മേധാവി അമീന്‍ ജാബിര്‍ ഇത് നിഷേധിച്ചു. ലെബനീസ് വിമാന കമ്പനിയായ മിഡില്‍ ഈസ്റ്റ് എയര്‍ലൈന്‍സ് ബെയ്‌റൂത്ത് എയര്‍പോര്‍ട്ടിലേക്കും തിരിച്ചും സാധാരണ നിലയില്‍ സര്‍വീസ് നടത്തുന്നുണ്ടെന്നും അമീന്‍ ജാബിര്‍ പറഞ്ഞു. ഈജിപ്ത് എയര്‍, ഖത്തര്‍ എയര്‍വെയ്‌സ്, എമിറേറ്റ്‌സ്, ഇത്തിഹാദ് എയര്‍വെയ്‌സ്, ഫ്‌ളൈ ദുബായ് അടക്കമുള്ള വിദേശ വിമാന കമ്പനികള്‍ ലെബനോനിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.