ജിദ്ദ – സൂര്യാഘാതം അടക്കം കടുത്ത ചൂടു മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ദുല്‍ഹജ് ഒമ്പതിന് ഹജിന്റെ ഏറ്റവും പ്രധാന കര്‍മമായ അറഫ സംഗമത്തില്‍ പങ്കെടുക്കുന്ന ഹാജിമാര്‍ രാവിലെ പത്തു മുതല്‍ വൈകീട്ട് നാലു വരെയുള്ള സമയത്ത് തമ്പുകള്‍ക്കുള്ളില്‍ തന്നെ കഴിയണമെന്ന് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ ആവശ്യപ്പെട്ടു. ജിദ്ദയില്‍ നടന്ന 49-ാമത് ഗ്രാന്റ് ഹജ് സെമിനാറിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, പ്രമുഖ വ്യക്തികള്‍ എന്നിവരുള്‍പ്പെടെയുള്ള ഔദ്യോഗിക ഹജ് മിഷനുകളുടെ തലവന്മാരുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു ഹജ്, ഉംറ മന്ത്രി.
തീര്‍ഥാടകരുടെ സുരക്ഷയും കര്‍മങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കുന്ന തരത്തിൽ പുണ്യസ്ഥലങ്ങളില്‍ തീര്‍ഥാടകർ നിർദ്ദേശങ്ങൾ പാലിക്കണം. ക്രമരഹിതമായി കൂട്ടമായി നടക്കുന്നത് സുഗമമായ ചലനത്തിനും തീര്‍ഥാടകരുടെ ജീവനും ഭീഷണിയാണ്. ദുല്‍ഹജ് ഒമ്പതിന് അറഫ സംഗമത്തില്‍ പങ്കെടുത്ത ശേഷം അറഫയില്‍ നിന്ന് മുസ്ദലിഫയിലേക്ക് കാല്‍നടയായി പോകരുത്. പ്രത്യേകം നിശ്ചയിച്ച ഗതാഗത സംവിധാനങ്ങള്‍ തീര്‍ഥാടകര്‍ ഉപയോഗിക്കണം. ഗ്രൂപ്പിംഗും ഗതാഗത പദ്ധതികളും ആള്‍ക്കൂട്ടത്തിന്റെ സഞ്ചാരം ക്രമീകരിക്കാനും എല്ലാവരും സഹകരിക്കണം.
നുസുക് കാര്‍ഡ് മുഴുവന്‍ തീര്‍ഥാടകരും കൈവശം വെക്കണം. നുസുക് കാര്‍ഡ് ഇല്ലാത്ത ആരെയും വിശുദ്ധ ഹറമിലോ പുണ്യസ്ഥലങ്ങളിലോ പ്രവേശിക്കാനോ പൊതുഗതാഗതം ഉപയോഗിക്കാനോ അനുവദിക്കില്ല. ഹജ് നിര്‍വഹണം നിയന്ത്രിക്കുന്നതിലും നിയമ ലംഘനങ്ങള്‍ തടയുന്നതിലും നുസുക് കാര്‍ഡ് പ്രധാന നിയന്ത്രണ ഉപകരണമായി മാറിയിട്ടുണ്ട്. തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തിയും അവരുടെ പൂര്‍ണമായ മതപരമായ അനുഭവം ഉറപ്പാക്കാനും ഹാജിമാര്‍ ഹജ് പെര്‍മിറ്റ് നേടിയിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ഈ വര്‍ഷം വലിയ ഊന്നല്‍ നല്‍കുമെന്നും ഹജ്, ഉംറ മന്ത്രി പറഞ്ഞു.
അതേസമയം, സൂര്യാഘാതം തടയാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം തീര്‍ഥാടകരോട് ആവശ്യപ്പെട്ടു. സൂര്യാഘാതം തടയാന്‍ ധാരാളം വെള്ളം കുടിക്കണം. തണുത്ത വെള്ളം തളിച്ച് ശരീരം തണുപ്പിക്കണമെന്നും സണ്‍സ്‌ക്രീനും കുടയും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഹജ്, ഉംറ മന്ത്രാലയം മന്ത്രാലയം ഉപദേശിച്ചു.