റിയാദ്: സൗദി അറേബ്യയിലേക്കുള്ള ഹൗസ് ഡ്രൈവര്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് സ്‌കില്‍ ടെസ്റ്റും പരീക്ഷയും നാളെ (ചൊവ്വ) മുതല്‍ പ്രാബല്യത്തിലാവുമെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് അറിയിച്ചു. സ്‌കില്‍ ടെസ്റ്റ് പാസായവര്‍ക്ക് മാത്രമേ കോണ്‍സുലേറ്റില്‍ നിന്ന് വിസ നടപടികള്‍ പൂര്‍ത്തിയാക്കാനാകൂ. തൊഴിലന്വേഷകരുടെ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് എല്ലാ റിക്രൂട്ട്‌മെന്റ് ഏജന്‍സികളും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു. ഇന്നാണ് കോണ്‍സുലേറ്റ് ഇത് സംബന്ധിച്ച പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചത്.
നിലവില്‍ കേരളത്തില്‍ ടെസ്റ്റ് സെന്ററുകളില്ല. തമിഴ്‌നാട്ടിലെ മധുരയിലെ കേന്ദ്രം തത്കാലം മലയാളികള്‍ക്ക് ആശ്വാസമാണ്. ഉത്തരേന്ത്യയിലാണ് ബാക്കി സെന്ററുകള്‍ അനുവദിച്ചിരിക്കുന്നത്. വൈകാതെ കേരളത്തിലും സെന്റര്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷ.
സൗദി ലേബര്‍ മാര്‍ക്കറ്റ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ലേബര്‍ കാറ്റഗറിയിലെ എല്ലാ വിസകള്‍ക്കും നേരത്തെ തന്നെ ടെസ്റ്റ് നിര്‍ബന്ധമാക്കിയിരുന്നു. വിസ സ്റ്റാമ്പ് ചെയ്യുന്നതിന്റെ മുന്നോടിയായി എല്ലാവരും വിഎഫ്എസ് കേന്ദ്രങ്ങളില്‍ പോയി ബയോമെട്രിക് രജിസ്റ്റര്‍ ചെയ്യണം. ശേഷം ടെസ്റ്റിന് അപേക്ഷ നല്‍കണം. നിശ്ചിത തിയ്യതിയില്‍ അതത് കേന്ദ്രങ്ങളിലെത്തി ടെസ്റ്റില്‍ പങ്കെടുക്കണം. ടെസ്റ്റില്‍ വിജയിച്ചാല്‍ പ്രൊഫഷനല്‍ അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. തുടര്‍ന്ന് പാസ്‌പോര്‍ട്ട് വിസ സ്റ്റാമ്പിംഗിന് സമര്‍പ്പിക്കണം. ടെസ്റ്റില്‍ പരാജയപ്പെടുന്ന പക്ഷം വിസ സ്റ്റാമ്പ് ചെയ്യില്ല. എന്നാല്‍ ഇത്രയും കാലം വ്യക്തിഗത വിസയിലുള്ളവര്‍ക്ക് ടെസ്റ്റ് നിര്‍ബന്ധമുണ്ടായിരുന്നില്ല. മലയാളികളടക്കം നിരവധി പേരാണ് ഇപ്പോള്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തുന്നത്. ഇഖാമ പുതുക്കുന്നതിന് ചെലവ് കുറവാണെന്നതാണ് ഇതിന് കാരണം. എന്നാല്‍ ടെസ്റ്റ് വരുമ്പോള്‍ ഡ്രൈവിംഗ് മേഖലയില്‍ പരിചയം അനിവാര്യമാണ്. ഡ്രൈവിംഗ് അറിയാത്തവര്‍ക്ക് ഈ വിസയില്‍ സൗദിയിലെത്താന്‍ ഇനി മുതല്‍ പ്രയാസമായിരിക്കും. വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുമ്പ് തയ്യാറാക്കിയ വര്‍ക്ക് കോണ്‍ട്രാക്ടും ഇതോടെ കാന്‍സല്‍ ആകും. വ്യകതിഗത മേഖലയിലെ ഗാര്‍ഹിക ജോലിക്കാര്‍ക്ക് അടക്കം വൈകാതെ ടെസ്റ്റ് നിര്‍ബന്ധമാക്കും. ആദ്യഘട്ടമെന്ന നിലയിലാണ് ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group






