ജിദ്ദ – കഴിഞ്ഞ വർഷം സൗദിയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള 1,884 ശ്രമങ്ങൾ വിഫലമാക്കിയതായി സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. കരാതിർത്തി പോസ്റ്റുകളിലെയും എയർപോർട്ടുകളിലെയും തുറമുഖങ്ങളിലെയും കസ്റ്റംസ് പോർട്ടുകളിലൂടെ മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങളാണ് അതോറിറ്റി തടഞ്ഞത്. 2025 ൽ ആകെ 2.4 കോടിയിലേറെ ലഹരി ഗുളികകളും 1,417 കിലോഗ്രാം കൊക്കെയ്ൻ, ഹഷീഷ്, ഹെറോയിൻ അടക്കമുള്ള മറ്റു മയക്കുമരുന്നുകളും അതോറിറ്റി പിടികൂടി. വിപുലമായ നിരീക്ഷണ നടപടിക്രമങ്ങൾ നടപ്പാക്കിയതും ആധുനിക സുരക്ഷാ സാങ്കേതികവിദ്യകളുടെ ഉപയോഗവും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമതാ നിലവാരം ഉയർത്തിയതും ഈ നേട്ടത്തിന് സഹായിച്ചു.
വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത വാണിജ്യ വസ്തുക്കളിലും വാഹനങ്ങളിലും യാത്രക്കാരുടെ ലഗേജുകളിലും മറ്റും ഒളിപ്പിച്ചാണ് മയക്കുമരുന്നുകൾ കടത്താൻ ശ്രമിച്ചത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോളുമായുള്ള തുടർച്ചയായ ഏകോപനത്തിലൂടെയും സംയോജിത പ്രവർത്തനത്തിലൂടെയും, മയക്കുമരുന്ന് ശേഖരങ്ങൾ സൗദിയിൽ സ്വീകരിച്ചവരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് ശ്രമങ്ങളെ നേരിടുന്നതിൽ സുരക്ഷാ വകുപ്പുകൾ തമ്മിലുള്ള സഹകരണത്തിന്റെ കാര്യക്ഷമത ഇത് പ്രതിഫലിപ്പിക്കുന്നതായി സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി പറഞ്ഞു.



