റിയാദ് – ദക്ഷിണ യെമൻ പ്രതിസന്ധിക്ക് ശാശ്വതവും ന്യായവുമായ പരിഹാരം കാണുന്നതിനായി എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് റിയാദിൽ വിപുലമായ സമ്മേളനം സംഘടിപ്പിക്കാൻ സൗദി അറേബ്യ തീരുമാനിച്ചു. യെമൻ പ്രസിഡന്റ് ഡോ. റശാദ് അൽഅലീമി ഉന്നയിച്ച അഭ്യർഥന മാനിച്ചാണ് ഈ നീക്കം. ചരിത്രപരവും സാമൂഹികവുമായ പ്രാധാന്യമുള്ള ദക്ഷിണ യെമൻ പ്രശ്നം പരിഹരിക്കാൻ രാഷ്ട്രീയ ചർച്ചകൾ മാത്രമാണ് വഴിയെന്നും, യെമനിലെ സമാധാനത്തിനായുള്ള സമഗ്ര നീക്കങ്ങളുടെ ഭാഗമാണിതെന്നും 2025 ഡിസംബർ 30-ന് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ സൗദി വിദേശ മന്ത്രാലയം വ്യക്തമാക്കി. യെമന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും സംഭാഷണങ്ങൾക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കുന്നതിനുമുള്ള സൗദി അറേബ്യയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധവും നിലവിലെ വെല്ലുവിളികളും കണക്കിലെടുത്ത്, ദക്ഷിണ യെമൻ ജനതയുടെ ന്യായമായ അഭിലാഷങ്ങൾ നിറവേറ്റുന്ന തരത്തിലുള്ള സമഗ്രമായ കാഴ്ചപ്പാട് രൂപപ്പെടുത്താൻ എല്ലാ വിഭാഗങ്ങളും ഈ സമ്മേളനത്തിൽ സജീവമായി പങ്കെടുക്കണമെന്ന് സൗദി അറേബ്യ ആഹ്വാനം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



