റിയാദ്: റൂമിലെ എസി അറ്റകുറ്റപണികൾക്കായി ഇറക്കുന്നതിനിടെ രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ബോധരഹിതനായി വീണ് ആശുപത്രിയിൽ ചികിത്സയിരിക്കെ മരിച്ച മലപ്പുറം ബാലാത്തുരുത്തി സ്വദേശി മനോഹര (65)ന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. 17 വർഷമായി സൗദിയിൽ നിർമാണ മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു. പരേതനായ കുട്ടന്റെയും സുഭദ്രയുടെയും മകനാണ്. ഭാര്യ രമ്യ. മക്കൾ- അശ്വിൻ, അശ്വതി.
റൂമിലെ എ സി ഇറക്കുന്നതിനിടെ താഴെ വീണ് ബോധരഹിതനായ മനോഹരനെ ഉടൻ തന്നെ സുഹൃത്തുക്കൾ റിയാദിലെ ദറൈയ്യാ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഒരു മാസത്തോളം ദറൈയ്യാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദീർഘകാലം ചികിത്സ ആവശ്യമായതിനാൽ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ നിന്നും മരണം സംഭവിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മൃതദേഹം ബാലാതുരുത്തിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
ബോധരഹിതനായ രോഗിയെ ആംബുലൻസിൽ കൊണ്ടുവരാത്തത്തും, നൽകിയ വിവരങ്ങളിലെ പൊരുത്തക്കേടും സംശയത്തിനിടയാക്കിയതിനാൽ ദറൈയ്യാ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി റൂമിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്ത് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പിന്നീട് റൂം പരിശോധിച്ചതിന് ശേഷം അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു എങ്കിലും കേസ് നിലനിൽക്കുന്നുണ്ടായിരുന്നു. എന്നാൽ മനോഹരന്റെ മരണത്തിന് ശേഷം കേസ് ഉള്ളതിനാൽ പേപ്പർ ജോലികൾക്കായി രണ്ടാഴ്ചത്തെ കാലതാമസം നേരിട്ടതായി,മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നേതൃത്വം നൽകിയ കേളി കലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗം അറിയിച്ചു. അപകടത്തെ കുറിച്ച് ആശുപത്രിയിൽ നൽകിയ മൊഴിയായി രേഖപ്പെടുത്തിയത് എസി ശരീരത്തിൽ വീണ് എന്നതാണ്. അത്തരത്തിലുള്ള പരിക്കുകൾ കാണാതിരുന്നതാണ് സംശയത്തിന് ഇടയാക്കിയത്.
അപകടത്തെ കുറിച്ച് നൽകുന്ന മൊഴി കൃത്യമായില്ലെങ്കിൽ ഇത്തരത്തിൽ പോലീസ് കേസും, മൃതദേഹം നാട്ടിലെത്തിക്കാൻ താമസം നേരിടുകയും ചെയ്യുമെന്നും, പരമാവധി ആംബുലൻസിൽ തന്നെ അപകടത്തിൽ പെടുന്ന രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കണമെന്നും കേളി ജീവകാരുണ്യ വിഭാഗം ഓർമ്മപ്പെടുത്തി.



