ജിദ്ദ: കുട്ടികളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ രക്ഷിതാക്കളുടെ പങ്കിനെ ഊന്നിപ്പറഞ്ഞുകൊണ്ട് ധാർമിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന പാരന്റിംഗ് സെഷനും അനുമോദന സദസ്സും ഐ.സി.എഫ്. ജിദ്ദ റീജിയണൽ കമ്മിറ്റിക്ക് കീഴിലുള്ള ഇമാം റാസി മദ്രസയുടെ ആഭിമുഖ്യത്തിൽ നടന്നു. ശറഫിയ ഓഡിറ്റോറിയത്തിൽ നടന്ന ഈ പരിപാടി രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
ഐ.സി.എഫ്. ജിദ്ദ റീജിയണൽ ഡെപ്യൂട്ടി പ്രസിഡന്റ് അബ്ദുൽ കലാം അഹ്സനി അധ്യക്ഷത വഹിച്ചു. പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും മക്കളുടെ പഠനവും സ്വഭാവ രൂപീകരണവും ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. റസിൻ യാസർ ഖിറാഅത്ത് നടത്തി.
‘ധാർമിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി’ എന്ന വിഷയത്തിൽ ഐ.സി.എഫ്. റീജിയണൽ പ്രസിഡന്റ് യഹിയ ഖലീൽ നൂറാനി നയിച്ച ഓറിയന്റേഷൻ സെഷൻ വിജ്ഞാനപ്രദമായി. ഭൗതികവും സാങ്കേതികവുമായ പുരോഗതിയിൽ ലോകം അതിവേഗം മുന്നോട്ടുപോകുമ്പോൾ, കുട്ടികൾക്ക് നൽകേണ്ട ഏറ്റവും വിലപ്പെട്ട സമ്പത്ത് ധാർമികവും ആത്മീയവുമായ വിദ്യാഭ്യാസമാണെന്ന് അദ്ദേഹം പറഞ്ഞു. “ശരിയായ ദിശാബോധമില്ലാത്ത അറിവ് അപകടകരമാണ്. മൂല്യാധിഷ്ഠിതമായ തലമുറയെ വാർത്തെടുക്കുന്നതിലൂടെയാണ് ഒരു ശക്തമായ സമൂഹം രൂപപ്പെടുന്നത്,” അദ്ദേഹം വ്യക്തമാക്കി.
‘നല്ല രക്ഷാകർതൃത്വം: അറിയേണ്ടതെല്ലാം’ എന്ന വിഷയത്തിൽ ഐ.സി.എഫ്. നോളജ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറി സൈദലവി മാസ്റ്റർ നടത്തിയ സംവാദാത്മക സെഷൻ ഏറെ ശ്രദ്ധേയമായി. “മക്കൾക്ക് ആവശ്യമായതെല്ലാം വാങ്ങിക്കൊടുക്കുന്നതിനപ്പുറം, അവരുടെ മനസ്സ് മനസ്സിലാക്കുന്ന സുഹൃത്തായി മാറണം. തിരക്കിട്ട ജീവിതത്തിനിടയിലും മക്കളോടൊപ്പം സമയം ചെലവഴിക്കുകയും അവരെ ശ്രദ്ധിക്കുകയും വേണം. നമ്മുടെ സാമീപ്യവും സ്നേഹവുമാണ് അവർക്ക് ഏറ്റവും വലിയ പ്രോത്സാഹനം,” അദ്ദേഹം ഓർമിപ്പിച്ചു.
2025-ലെ പത്താം തരം, പ്ലസ് ടു, മദ്രസ പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ മലയാളി വിദ്യാർത്ഥികളെ ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. വിദ്യാർത്ഥികളുടെ കഠിനാധ്വാനവും രക്ഷിതാക്കളുടെ പിന്തുണയും സംഘാടകർ അഭിനന്ദിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന പോസ്റ്റർ ഡിസൈനിംഗ്, ചിത്രരചന, ഓൺലൈൻ ക്വിസ് മത്സരങ്ങളിലെ വിജയികൾക്കും അവാർഡുകൾ വിതരണം ചെയ്തു.
ഇമാം റാസി മദ്രസയിലെ വിദ്യാർത്ഥികളുടെ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. മദ്രസ ഭാരവാഹികളും അധ്യാപകരും ഐ.സി.എഫ്. പ്രവർത്തകരും പരിപാടിക്ക് നേതൃത്വം നൽകി. ഹസ്സൻ സഖാഫി സ്വാഗതവും സൈദ് കൂമണ്ണ നന്ദിയും പറഞ്ഞു.