ജിദ്ദ: വ്യാപാര സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ക്യാഷ് കൗണ്ടറുകളിൽ കാഷ്യർമാരായി ജോലി ചെയ്യുന്നവർക്കും റിസപ്ഷനിസ്റ്റുകൾക്കും പ്രത്യേക ഇരിപ്പിടങ്ങൾ നൽകൽ നിർബന്ധമാണെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താനും ഡ്യൂട്ടി സമയങ്ങളിൽ ജീവനക്കാരുടെ പ്രകടനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കാനും സഹായിക്കുന്ന രീതിയിൽ സ്ഥാപനങ്ങളിൽ ഇരിപ്പിടം നൽകൽ നിർബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു.
വിശ്രമ സ്ഥലങ്ങളിൽ മാത്രം ഇരിപ്പിടം നൽകുന്നതുകൊണ്ട് നിയമപരമായ വ്യവസ്ഥകൾ പാലിക്കപ്പെടില്ല. ജീവനക്കാർക്ക് ജോലി നിർവഹിക്കുമ്പോൾ യഥാർഥത്തിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ഇരിപ്പിടങ്ങൾ തന്നെ സ്ഥാപനങ്ങൾ നൽകണം. തൊഴിൽ അന്തരീക്ഷത്തെ നിയന്ത്രിക്കുന്ന നിയമങ്ങൾ പാലിക്കാനും ജീവനക്കാരുടെ അവകാശങ്ങൾ ഉറപ്പാക്കാനും ജോലി ചെയ്യുന്നതിന് അനുയോജ്യമായ സാഹചര്യങ്ങൾ ഒരുക്കാനും തൊഴിലുടമകൾ ബാധ്യസ്ഥരാണ്. ജോലി സമയത്ത് ഇരിപ്പിടം നൽകാത്ത സ്ഥാപനങ്ങളെ കുറിച്ച് ജീവനക്കാർക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്പ് വഴി വിവരമറിയിക്കാവുന്നതാണ്.
തൊഴിൽ വിപണി വികസിപ്പിക്കുക, തൊഴിൽ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുക, ആകർഷകമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ തൊഴിൽ ജീവിത നിലവാരം ഉയർത്താനും തൊഴിൽ ആവശ്യകതകൾക്കും ജീവനക്കാരുടെ സുഖസൗകര്യങ്ങൾക്കും ഇടയിൽ മികച്ചൊരു സന്തുലിതാവസ്ഥ കൈവരിക്കാനും സാധിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം കൂട്ടിച്ചേർത്തു.



