ജിദ്ദ: ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം മുന്നറിപ്പില്ലാതെ റദ്ദാക്കിയതോടെ നിരവധി യാത്രക്കാർ ജിദ്ദയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു. മാർച്ച് 19-ന് ഉച്ചയ്ക്ക് 12 മണിക്ക് ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന IX 398 വിമാനം, വ്യോമപാത അടച്ചു എന്ന കാരണം പറഞ്ഞ് അവസാന നിമിഷം റദ്ദാക്കുകയായിരുന്നു. സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഈ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയവരും ജിദ്ദയിൽ കുടുങ്ങിക്കിടക്കുകയാണ്.
വ്യോമപാത അടച്ചു എന്ന കാരണം പറഞ്ഞ് ഒരു വിമാനം റദ്ദാക്കിയ അതേ സമയത്ത് തന്നെ എയർ ഇന്ത്യ എക്സ്പ്രസിന്റെ മറ്റ് വിമാനങ്ങൾ ഇതേ സെക്ടറിൽ സർവീസ് നടത്തിയിരുന്നു. കുറഞ്ഞ നിരക്കിൽ മാസങ്ങൾക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവരെ മനഃപൂർവ്വം ഒഴിവാക്കി, അവസാന നിമിഷം അമിത തുക നൽകി ടിക്കറ്റെടുത്തവരെ യാത്രയാക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നാണ് യാത്രക്കാർ പറയുന്നത്. റദ്ദാക്കിയ IX 398 വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്ന 50 ഓളം പേരെ കൂടുതൽ തുക ഈടാക്കി IX 396 എന്ന വിമാനത്തിലേക്ക് മാറ്റി നൽകിയത് ഈ ആരോപണം കൂടുതൽ ശരിവെക്കുന്നുണ്ട്.
ദമ്മാമിൽ നിന്നുൾപ്പെടെ എത്തിയ കുട്ടികളും പ്രായമായവരും അടങ്ങുന്ന യാത്രക്കാർ കഴിഞ്ഞ മൂന്ന് ദിവസമായി ജിദ്ദയിൽ കുടുങ്ങിക്കിടക്കുകയാണ്. സംഭവം വിവാദമായതോടെ അധികൃതർ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയെങ്കിലും എന്നാണ് നാട്ടിലേക്ക് തിരിക്കാനാവുക എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. പെരുന്നാൾ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ നാട്ടിലേക്ക് തിരിച്ച പ്രവാസികൾക്ക് വിമാനക്കമ്പനിയുടെ ചതി കാരണം ഹോട്ടൽ മുറിയിൽ കഴിയേണ്ടി വന്നു. ഹോട്ടലിൽ എത്ര പേർ കഴിയുന്നുണ്ടെന്ന് അന്വേഷിച്ച് ഇന്നാണ് വിമാനകമ്പനി യാത്രക്കാരെ ബന്ധപ്പെട്ടത്.
കുടുങ്ങിക്കിടക്കുന്ന നൂറോളം യാത്രക്കാരെ അടുത്ത വിമാനത്തിൽ കയറ്റി വിടുകയോ അല്ലെങ്കിൽ പ്രത്യേക വിമാനം ചാർട്ട് ചെയ്ത് നാട്ടിലെത്തിക്കുകയോ വേണമെന്നാണ് യാത്രക്കാർ ആവശ്യപ്പെട്ടു.



