ജിദ്ദ – ദേശീയ ബിനാമി ബിസിനസ് വിരുദ്ധ പ്രോഗ്രാം ഡിസംബറിൽ സൗദിയിലെ വിവിധ പ്രവിശ്യകളിൽ നടത്തിയ പരിശോധനകളിൽ 123 ബിനാമി ബിസിനസ് സ്ഥാപനങ്ങൾ കണ്ടെത്തി. ബിനാമി ബിസിനസ് കേസുകൾ കണ്ടെത്താൻ ഡിസംബറിൽ 3,785 സ്ഥാപനങ്ങളിലാണ് അധികൃതർ പരിശോധനകൾ നടത്തിയത്. ഡാറ്റ വിശകലനം അടക്കമുള്ള നൂതന മാർഗങ്ങളിലൂടെ ബിനാമി സ്ഥാപനങ്ങളാണെന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനകൾ. കൂടുതൽ അന്വേഷണങ്ങൾ നടത്താനും നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കാനുമായി നിയമ ലംഘകരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് റഫർ ചെയ്തു.


വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ബിനാമി ബിസിനസ് സ്ഥാപനങ്ങൾ കണ്ടെത്താനും ലക്ഷ്യമിട്ട് ഓട്ടോ റിപ്പയർ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ബോഡി വർക്ക്, പെയിന്റിംഗ്), ആഡംബര വസ്തുക്കളുടെയും വസ്ത്രങ്ങളുടെയും റീട്ടെയിൽ, ഫർണിഷ്ഡ് അപ്പാർട്ടുമെന്റുകൾ, വാച്ച് കടകൾ, റെസ്റ്റോറന്റുകൾ, റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ നിർമ്മാണം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി.
സൗദിയിൽ വിദേശ നിക്ഷേപക ലൈസൻസ് നേടാതെ ബിനാമിയായി ബിസിനസ് സ്ഥാപനങ്ങൾ നടത്തുന്ന വിദേശികൾക്കും ഇതിന് കൂട്ടുനിൽക്കുന്ന സ്വദേശികൾക്കും അഞ്ചു വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. നിയമവിരുദ്ധമായി സമ്പാദിക്കുന്ന പണം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കണ്ടുകെട്ടുകയും ചെയ്യും. സ്ഥാപനം അടപ്പിക്കൽ, ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കൽ, ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് സ്വദേശികളായ നിയമ ലംഘകർക്ക് വിലക്കേർപ്പെടുത്തൽ, നിയമാനുസൃത സകാത്തും നികുതികളും ഫീസുകളും ഈടാക്കൽ, നിയമ ലംഘകരായ വിദേശികളെ സൗദിയിൽ നിന്ന് നാടുകടത്തി പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തൽ എന്നീ ശിക്ഷാ നടപടികളും നിയമ ലംഘകർക്കെതിരെ സ്വീകരിക്കും.



