ജിദ്ദ- മേഖലയിലെ സംഘർഷങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജിയുമായി ടെലിഫോണിൽ ചർച്ച നടത്തി. യുദ്ധം അവസാനിപ്പിക്കാൻ പാകിസ്ഥാൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെക്കുറിച്ചും ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര നീക്കങ്ങളെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. ഇതിന് പിന്നാലെ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇസ്ഹാഖ് ദാറുമായും സൗദി വിദേശമന്ത്രി ആശയവിനിമയം നടത്തി. ഇറാൻ-അമേരിക്ക ചർച്ചകളിൽ പാകിസ്ഥാൻ വഹിക്കുന്ന പങ്കിനെക്കുറിച്ച് വിലയിരുത്തിയ മന്ത്രിമാർ, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകൾക്ക് സംരക്ഷണം നൽകുന്ന ‘പ്രോജക്റ്റ് ഫ്രീഡം’ എന്ന പദ്ധതി പുനരാരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും, ഇറാൻ ഒടുവിൽ കീഴടങ്ങുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. ഒരു പുതിയ കരാറിൽ ഒപ്പിടുന്നത് വരെ ഇറാനുമേൽ പരമാവധി സമ്മർദ്ദം ചെലുത്തുന്നത് തുടരുമെന്നും ഇറാന്റെ ഭാഗത്തുള്ള തീവ്രനിലപാടുകാർക്ക് ഒടുവിൽ വഴങ്ങേണ്ടി വരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാന്റെ ആണവ ശേഖരം സംബന്ധിച്ച നിർണ്ണായക വെളിപ്പെടുത്തലും ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായി. ആണവ കേന്ദ്രങ്ങൾക്കെതിരായ ബോംബാക്രമണത്തിന് ശേഷം മണ്ണിനടിയിലായ ആണവ ശേഖരം പുറത്തെടുക്കാൻ അമേരിക്കയുടെ സാങ്കേതിക സഹായം ആവശ്യമാണെന്ന് ഇറാൻ പ്രതിനിധികൾ സമ്മതിച്ചതായി ട്രംപ് പറഞ്ഞു. ഈ പ്രക്രിയ സ്വന്തമായി നടപ്പിലാക്കാനുള്ള സാങ്കേതിക വിദ്യ ഇറാന്റെ കൈവശമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. നയതന്ത്ര നീക്കങ്ങളും കർശന നിലപാടുകളും ഒരേസമയം തുടരുന്ന പശ്ചാത്തലത്തിൽ പശ്ചിമേഷ്യൻ രാഷ്ട്രീയം കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്.



