ദോഹ: ബലി പെരുന്നാൾ ആഘോഷത്തിന്റെ ആഹ്ലാദത്തിലിരിക്കെ ഖത്തറിലെ പ്രവാസി സമൂഹത്തെ തേടിയെത്തിയത് ഞെട്ടിക്കുന്നതും ഏറെ സങ്കടപ്പെടുത്തുന്നതുമായ വാർത്തയാണ് ഇന്ന് രാവിലെ പുറത്തുവന്നത്. ഖത്തറിൽനിന്നും വിനോദയാത്രക്ക് പോയ സംഘം അപകടത്തിൽപ്പെട്ട് പലർക്കും ഗുരുതരമായി പരിക്കേറ്റുവെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. ഇന്ത്യക്കാർ അടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത് എന്നായിരുന്നു വിവരം. അധികം വൈകാതെ പരിക്കേറ്റവരിൽ നാലു മലയാളികൾ ഉണ്ടെന്ന കാര്യം ദ മലയാളം ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾ പുറത്തുവിട്ടു. ഇതിന് പിറകെയാണ് മരിച്ച അഞ്ചു പേരും മലയാളികളാണ് എന്ന കാര്യം കെനിയയിൽനിന്ന് വിനോദയാത്ര സംഘത്തിൽനിന്നുള്ളവർ അറിയിച്ചത്. കൂടാതെ പരിക്കേറ്റ 22 പേരിൽ നിരവധി മലയാളികളുമുണ്ട്. ചിലരുടെ പരിക്ക് ഗുരുതരം ഉള്ളതാണെങ്കിലും മറ്റു ചിലർക്ക് നിസ്സാര പരിക്കുകൾ ആണുള്ളത്.
പെരുന്നാൾ അവധിക്കാലത്ത് ഖത്തറിൽനിന്ന് ഇതുപോലെ വിവിധ രാജ്യങ്ങളിലേക്ക് വിനോദയാത്രയ്ക്കായി സംഘങ്ങൾ പുറപ്പെടാറുണ്ട്. തുർക്കി, കെനിയ, ഒമാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഏറെയും വിനോദയാത്ര പോകാറുള്ളത്. വിനോദയാത്ര സംഘടിപ്പിക്കുന്ന നിരവധി ഏജൻസികളും ഖത്തറിലുണ്ട്. ഇതിൽ പെട്ട ഒരു ഏജൻസിയാണ് ഈ ടൂറും സംഘടിപ്പിച്ചത്. ടൂർ കമ്പനി ഉദ്യോഗസ്ഥനായ ജോയലിന്റെ ഭാര്യ പാലക്കാട് മണ്ണൂർ സ്വദേശി റിയ (41) മകൾ ടൈറ (7) എന്നിവരാണ് മരിച്ച രണ്ടുപേർ. തൃശൂർ ഗുരുവായൂർ തൈക്കടവ് ജസ്‌ന കുട്ടിക്കാട്ടുചാലിൽ , മകൾ റൂഹി മെഹ്റിൻ , തിരുവല്ല സ്വദേശി ഗീത സോജി ഐസക് എന്നിവരാണ് മരിച്ച ബാക്കിയുള്ള മൂന്നു പേർ. റിയയുടെ ഭർത്താവ് ജോയൽ മകൻ ദ്രാവിഡ് എന്നിവർക്കും മരണപ്പെട്ട ജസ്നയുടെ ഭർത്താവ് മുഹമ്മദ് ഹനീഫക്കും പരിക്കേൽക്കുകയും ചെയ്തു. അസ്മ ഇഖ്ബാൽ ഇബ്രാഹിം, അബ്ദുല്ല ഖീ റിസ്വാൻ, അൽമാസ് ഇഖ്ബാൽ, വിജയലക്ഷ്മി, നിധിശ്രീ, ഗീതഷോജി ഐസക്, ഷോജി ഐസക്, ആബേൽ ഉമ്മൻ ഐസക്, ബിബിൻ ബാബു, നസ്റീൻ അബാനു, സാദിയ അൻജൂം ഖഫീൽ അഹമ്മദ്, മനോജ് കുമാർ, ശ്രുതി, അനന്ദ, ജയലക്ഷ്മി, മുഹമ്മദ്, ട്രാവിസ് നോയൽ, സാജിൽ, റിനി, ആസിഫ് മുഹമ്മദ്, അദ്നാൻ മുഹമ്മദ്, അമാൻ മുഹമ്മദ് എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ.


ഇക്കഴിഞ്ഞ ആറിനാണ് സംഘം ദോഹയിൽനിന്ന് വിമാനമാർഗം കെനിയയിലേക്ക് പോയത്. അവിടെ നിന്ന് റോഡ് മാർഗം മധ്യ കെനിയയിലെ ന്യന്‍ദാരുവ കൗണ്ടിയിലെ ഗിചാകയിലേക്ക് പോകുന്നതിനിടെ തിങ്കളാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. വിനോദയാത്രാ സംഘം സഞ്ചരിച്ച് മിനി ബസ് മഴയില്‍ റോഡില്‍ നിന്ന് തെന്നി മരത്തിലിടിക്കുകയും താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നുവെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് കെനിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ബസ് പലതവണ ഉരുണ്ടുമറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
വിനോദയാത്രാ സംഘം സഞ്ചരിച്ച് മിനി ബസ് മഴയില്‍ റോഡില്‍ നിന്ന് തെന്നി മരത്തിലിടിക്കുകയും താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നുവെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് കെനിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ബസ് പലതവണ ഉരുണ്ടുമറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരെ ന്യഹുരുരു കൗണ്ടി റഫറല്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. തങ്ങൾക്കൊപ്പമുണ്ടായിരുന്ന അഞ്ചു പേർ മരിച്ചതിന്റെ ഞെട്ടലിലാണ് ഖത്തറിലെ പ്രവാസി സമൂഹം.