റിയാദ്- 2025 ജൂൺ 23, അതായത് ഇന്നലെ വൈകുന്നേരം ഗൾഫ് അതിന്റെ ചരിത്രത്തിലെ അഭൂതപൂർവമായ സംഭവത്തിന് സാക്ഷ്യം വഹിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷം പ്രാദേശിക വ്യോമ ഗതാഗതത്തെ പൂർണ്ണമായും സ്തംഭിപ്പിക്കുന്ന തരത്തിലേക്ക് വളർന്നു. വൈകുന്നേരം ഏഴു മണിയോടെ, ഖത്തർ, യു.എ.ഇ, ബഹ്‌റൈൻ, കുവൈറ്റ് എന്നിവയുൾപ്പെടെ നിരവധി ഗൾഫ് രാജ്യങ്ങൾ വ്യോമാതിർത്തി അടച്ചു.
ആഗോള ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്ലൈറ്റ്റാഡാർ നൽകുന്ന വിവരം അനുസരിച്ച് മേഖലയിലെ എട്ട് പ്രധാന വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങളാണ് നിർത്തിവെച്ചത്. വിമാന ഗതാഗതം പെട്ടെന്ന് നിലച്ചത് വരുന്നതും പുറപ്പെടുന്നതുമായ വിമാനങ്ങൾക്ക് വ്യാപകമായ തടസ്സമുണ്ടാക്കി. വ്യോമപാത അടക്കാൻ തീരുമാനിച്ച ഘട്ടത്തിൽ ചില വിമാനങ്ങൾ ആകാശത്തായിരുന്നു. അടച്ചുപൂട്ടൽ 10 മണിക്കൂറിൽ കൂടുതൽ നീണ്ടുനിന്നില്ലെങ്കിലും, ആദ്യത്തെ ആറ് മണിക്കൂർ വ്യോമപാത ആകെ താറുമാറായി. 243 അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കുകയും നൂറുകണക്കിന് വിമാനങ്ങൾ ഗൾഫിലെയും ഇന്ത്യയിലെയും ഇതര വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാത്രം 26 ലധികം വിമാനങ്ങൾ റദ്ദാക്കിയപ്പോൾ, എയർ ഇന്ത്യ തിങ്കളാഴ്ച ദുബായിലേക്കുള്ള 25 വിമാനങ്ങൾ റദ്ദാക്കി.
മുൻകരുതൽ നടപടിയുടെ ഭാഗമായി, 40-ലധികം എയർലൈനുകൾ ഈ മേഖലയിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചിരുന്നു. പ്രത്യേകിച്ച് എമിറേറ്റ്സ്, എത്തിഹാദ് എയർവേയ്‌സ്, ഖത്തർ എയർവേയ്‌സ്, ഈജിപ്ത് എയർ, ടർക്കിഷ് എയർലൈൻസ്, സിംഗപ്പൂർ എയർലൈൻസ്, ബ്രിട്ടീഷ് എയർവേയ്‌സ്, ഫിൻഎയർ, ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ നിരവധി യൂറോപ്യൻ, ഏഷ്യൻ എയർലൈനുകളും നിർത്തിവെച്ചവയിൽ ഉൾപ്പെടുന്നുണ്ട്.
ചില എയർലൈനുകൾ അസാധാരണമായ അടിയന്തര നടപടികൾ സ്വീകരിച്ചു, ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ എയർലൈനുകൾ മസ്‌കറ്റ്, അബഹ, മുംബൈ തുടങ്ങിയ ഇതര വിമാനത്താവളങ്ങളിലേക്ക് അവരുടെ വിമാനങ്ങൾ തിരിച്ചുവിട്ടു. ദോഹ, അബുദാബി വിമാനത്താവളങ്ങളിലേക്കുള്ള ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ റദ്ദാക്കിയതായും യാത്രക്കാർക്കായി ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് പോയിന്റുകൾ താൽക്കാലികമായി അടച്ചതായും ക്വാണ്ടാസും വിർജിനും പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച പുലർച്ചെ, വ്യോമാതിർത്തി ക്രമേണ തുറക്കാൻ തുടങ്ങി. വൈകിയ വിമാനങ്ങളിലെയും വിവിധയിടങ്ങളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെയും കൈകാര്യം ചെയ്യുന്നതിനുള്ള വിപുലമായ ലോജിസ്റ്റിക് ക്രമീകരണങ്ങൾക്കിടയിൽ വിമാനക്കമ്പനികൾ ക്രമേണ പ്രവർത്തനം പുനരാരംഭിച്ചു.
അടച്ചുപൂട്ടലിന്റെ പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിനുള്ള അടിയന്തര പദ്ധതി ദുബായ്, ദോഹ വിമാനത്താവളങ്ങൾ പ്രസിദ്ധീകരിച്ചു. ടെർമിനലുകളിലും ഇൻഫർമേഷൻ ഡെസ്കുകളിലും സപ്പോർട്ട് ടീമുകളെ വിന്യസിച്ചു. വിമാന സർവീസുകളെക്കുറിച്ചുള്ള വിവരങ്ങൾക്കും റിസർവേഷനുകളിലും വിസകളിലും വന്ന മാറ്റങ്ങൾ പരിശോധിക്കുന്നതിനും യാത്രക്കാരോട് അവരുടെ വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടാൻ ബന്ധപ്പെട്ട അധികാരികൾ അഭ്യർത്ഥിക്കുകയും ചെയ്തു.
ഇറാൻ-ഇസ്രായിൽ സംഘർഷം. സമ്പൂർണ്ണ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക