മദീന: ബലികർമത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ നാലംഗ സംഘത്തെ മദീന പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കു വേണ്ടി ബലികർമം നിർവഹിച്ച് നൽകുമെന്ന് അവകാശപ്പെട്ട് തട്ടിപ്പുകൾ നടത്തിയ ഇന്തോനേഷ്യക്കാരാണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികൾ സ്വീകരിച്ച് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
മറ്റുള്ളവർക്കു വേണ്ടി ഹജ് കർം നിർവഹിച്ച് നൽകൽ, ബലികർമം നിർവഹിച്ച് മാംസം വിതരണം ചെയ്യൽ, ഹജ് വളകൾ വിൽക്കൽ, പുണ്യസ്ഥലങ്ങളിലേക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തൽ എന്നിവ അടക്കം ആളുകളെ കബളിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമൂഹികമാധ്യമങ്ങളിലെ പരസ്യങ്ങളുമായി പ്രതികരിക്കരുതെന്ന് പൊതുസുരക്ഷാ വകുപ്പ് ആഹ്വാനം ചെയ്തു. ഹജുമായി ബന്ധപ്പെട്ട് തട്ടിപ്പുകൾ നടത്തിയും അനധികൃതമായി ഹജ് നിർവഹിക്കാൻ ശ്രമിച്ചും പിടിയിലാകുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും.
ഹജുമായി ബന്ധപ്പെട്ട നിയമങ്ങളും നിർദേശങ്ങളും സ്വദേശികളും വിദേശികളും പാലിക്കണം. ഇത് ലംഘിക്കുന്നവരെ കുറിച്ച് മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്നും പൊതുസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു.
മറ്റൊരു സംഭവത്തിൽ, ഹജ് തസ്‌രീഹ് ഇല്ലാത്ത നാലു വിദേശികളെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച ഈജിപ്തുകാരനെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കാൻ അഞ്ചു പേരെയും പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.