മനാമ – ജി സി സി രാജ്യങ്ങളിൽ കേരള സംസ്ഥാന സിലബസ് സ്കൂളുകൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്). മുഖ്യമന്ത്രിയുടെ ബഹ്റൈൻ സന്ദർശത്തിനിടെയാണ് നിവേദനം സമർപ്പിച്ചത്.
ജി സി സി രാജ്യങ്ങളിൽ താമസിക്കുന്ന നിരവധി മലയാളി കുടുംബങ്ങൾക്ക് സംസ്ഥാന സിലബസിലുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിൽ വെല്ലുവിളികൾ നേരിടുന്നതായി നിവേദനത്തിൽ പറഞ്ഞു. കുറഞ്ഞ കാലത്തേക്ക് പ്രവാസലോകത്തേക്ക് മാറിത്താമസിക്കുന്ന കുടുംബങ്ങൾക്ക് സഹായകമാവുന്നതാവും ഇതെന്ന് ഐ സി എഫ് അഭിപ്രായപ്പെട്ടു.
പ്രവാസ ലോകത്തേക്ക് കടന്നുവരുന്ന കുടുംബങ്ങൾക്ക് കേരള സിലബസിൽ തന്നെ പഠനം തുടരാനും ഒന്നോ രണ്ടോ വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിൻ്റെ തുടർച്ച ഉറപ്പുവരുത്താനും ഇത് ഉപകരിക്കും. മറ്റു സിലബസുകളിൽ പഠനം നടത്തുന്നത് ഈ തുടർച്ചക്ക് വെല്ലിവിളി സൃഷ്ടിക്കുന്നുണ്ടെന്നാണ് ഇവർ പറഞ്ഞത്.
കേരള സർക്കാരിന്റെ നേതൃത്വത്തിലോ അനുബന്ധ സ്ഥാപനങ്ങൾ വഴിയോ മറ്റോ ഇത്തരം സ്‌കൂളുകൾ സ്ഥാപിക്കുന്നത് സാമ്പത്തിമായി താങ്ങാനാവുന്നതും സാംസ്കാരികമായി പ്രസക്തവുമായ വിദ്യാഭ്യാസം നൽകാനും, പ്രവാസികളും കേരളവുമായുള്ള ബന്ധം ശക്തിപ്പെടുത്താനും, സംസ്ഥാന സിലബസ് അന്താരാഷ്ട്ര തലത്തിൽ പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നും ഐ സി എഫ് വ്യക്തമാക്കി.
ഇതിൻ്റെ സാധ്യതകൾ പരിശോധിക്കാനായി വിദേശകാര്യ മന്ത്രാലയം അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുമായും ചർച്ചകൾ ആരംഭിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് മുൻകൈ എടുക്കണമെന്ന് ഐ സി എഫ് ഇൻ്റർനാഷണൽ കമ്മിറ്റി അഭ്യർഥിച്ചു. സാധ്യമായ സ്ഥലങ്ങൾ തിരിച്ചറിയുന്നതിനും സമൂഹത്തിൻ്റെ പിന്തുണ നേടുന്നതിനും, പ്രാദേശിക പങ്കാളിത്തം സുഗമമാക്കുന്നതിനും ഐ സി എഫ് സഹരിക്കുമെന്നും നിവേദനത്തിൽ അറിയിച്ചു. ബഹ്റൈനിൽ നടന്ന പ്രവാസി മലയാളി സംഗമത്തിൽ ഐ സി എഫിനെ പ്രതിനിധീകരിച്ച് ഇൻ്റർനാഷണൽ കൗൺസിൽ വൈസ് പ്രസിഡന്റ് അഡ്വ. എം സി അബ്ദുൽ കരീം, ബഹ്‌റൈൻ നാഷണൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പങ്കെടുത്തു.