ജിദ്ദ – ഇറാഖില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണത്തില്‍ രണ്ടു ഇസ്രായിലി സൈനികര്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച രണ്ടു ഡ്രോണുകള്‍ ഇന്നലെ രാവിലെ ഇറാഖില്‍ നിന്നാണ് തൊടുത്തുവിട്ടത്. ഇതില്‍ ഒന്ന് ഇസ്രായില്‍ സൈന്യം വെടിവെച്ചിട്ടു. രണ്ടാമത്തെത് ഗോലാന്‍ കുന്നിന് വടക്ക് ഇസ്രായില്‍ സൈനിക താവളത്തില്‍ ഇടിക്കുകയായിരുന്നെന്നും ഇസ്രായില്‍ സൈന്യം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഗോലാനി ബ്രിഗേഡിലെ 13-ാം ബറ്റാലിയനില്‍ സിഗ്നല്‍ ഓഫീസറായ സാര്‍ജന്റ് ഡാനിയല്‍ അവീവ് ഹൈം (19), 13-ാം ബറ്റാലിയനിലെ ഐ.ടി സ്‌പെഷ്യലിസ്റ്റ് കോര്‍പറല്‍ ടാല്‍ ഡ്രോര്‍ (19) എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
അതേസമയം, കഴിഞ്ഞ തിങ്കളാഴ്ച രാത്രി മുതല്‍ ലെബനോനില്‍ ഇസ്രായില്‍ കരയാക്രമണത്തിന് തുടക്കം കുറിച്ച ശേഷം ഇതുവരെ 250 ലേറെ ഹിസ്ബുല്ല പോരാളികളെ കൊലപ്പെടുത്തിയതായി ഇസ്രായില്‍ സൈന്യം പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ അഞ്ചു പേര്‍ ഫീല്‍ഡ് കമാന്‍ഡര്‍മാരും അഞ്ചു പേര്‍ ബ്രിഗേഡ് ലെവല്‍ കമാന്‍ഡര്‍മാരുമാണ്. കരയാക്രമണത്തോടനുബന്ധിച്ച് ദക്ഷിണ ലെബനോനില്‍ രണ്ടായിരത്തിലേറെ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്കു നേരെ വ്യോമാക്രമണങ്ങള്‍ നടത്തി. ഹിസ്ബുല്ല ഇന്റലിജന്‍സ് കേന്ദ്രം ലക്ഷ്യമിട്ട് ഇന്നലെ ആക്രമണം നടത്തിയതായും ഇസ്രായില്‍ സൈനിക വക്താവ് അവിചായ് അഡ്രഇ പറഞ്ഞു.

ഹസന്‍ നസ്‌റല്ലയുടെ പിന്‍ഗമായായി ഹിസ്ബുല്ല നേതാവാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്ന ഹാശിം സ്വഫിയുദ്ദീനെ ലക്ഷ്യമിട്ട് ഇന്ന് പുലര്‍ച്ചെ ദക്ഷിണ ലെബനോനില്‍ ഇസ്രായില്‍ അതിശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ആക്രമണത്തിനു പിന്നാലെ പ്രദേശത്ത് ഇസ്രായില്‍ ശക്തമായ വ്യോമനിരീക്ഷണം ഏര്‍പ്പെടുത്തി. ഇസ്രായിലി ഡ്രോണുകള്‍ മേഖലയില്‍ നിന്ന് പോകാതെ പ്രദേശത്ത് സദാസമയം വട്ടംകറങ്ങിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച ഹസന്‍ നസ്‌റല്ലയെ വധിക്കാന്‍ നടത്തിയ ആക്രമണത്തില്‍ ഒരു ടണ്‍ വീതമുള്ള 80 ബോംബുകളാണ് ഇസ്രായില്‍ ഉപയോഗിച്ചത്. ഇതിലും ശക്തമായ ആക്രമണമാണ് ഹാശിം സ്വഫിയുദ്ദീനെ ലക്ഷ്യമിട്ട് ഇസ്രായില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയത്.