ഭുവനേശ്വർ: ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ പാനമ പതാക ഘടിപ്പിച്ച ചരക്കുകപ്പൽ മുങ്ങി. 1,700 ടൺ ഇരുമ്പയിരുമായി സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന ‘എം.വി ഓഷ്യൻ-വിന്നർ’ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഓഗസ്റ്റ് 20-ന് രാത്രി 10.30 ഓടെയാണ് കപ്പൽ ഒഡീഷയിലെ പാരദീപ് പോർട്ടിൽ നിന്ന് യാത്ര തിരിച്ചത്.
20 ചൈനീസ് പൗരന്മാരും 3 മ്യാൻമർ സ്വദേശികളും ഒരു ബംഗ്ലാദേശ് പൗരനുമടക്കം 24 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഓഗസ്റ്റ് 22-ന് ഉച്ചയ്ക്ക് 11.48-ഓടെ കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി ശ്രീ വിജയ പുരത്തെ മാരിടൈം റെസ്ക്യൂ കോഓർഡിനേഷൻ സെന്ററിന് സന്ദേശം ലഭിച്ചു. കപ്പൽ ഓപ്പറേറ്റ് ചെയ്യുന്ന ‘വിക്ടറി സ്റ്റാർ ഗ്രൂപ്പ്’ ആണ് തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി സഹായം അഭ്യർത്ഥിച്ചത്.
സംഭവത്തെ തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഇന്ത്യൻ നാവികസേനയും സംയുക്തമായി വൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. കോസ്റ്റ് ഗാർഡിന്റെ ‘വരദ്’, ‘അൻമോൽ’ എന്നീ കപ്പലുകൾ തെരച്ചിലിനായി അയച്ചിട്ടുണ്ട്. ഇതിനുപുറമെ, രക്ഷാപ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനായി ശ്രീ വിജയ പുരത്തുനിന്ന് ‘വിജിത്’ എന്ന മൂന്നാമത്തെ കപ്പലും വിന്യസിച്ചു.
ജീവനക്കാരിൽ എത്രപേരെ രക്ഷപ്പെടുത്താനായി എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്ന് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പ്രദേശത്തുകൂടി കടന്നുപോകുന്ന മറ്റ് കപ്പലുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകാൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







