തെഹ്‌റാന്‍ – അമേരിക്കയുമായി നിലവിലെ അവസ്ഥയിൽ കരാര്‍ ഒപ്പുവെക്കുന്നതില്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജിക്കും പാര്‍ലമെന്റ് സ്പീക്കറും മുഖ്യ ചര്‍ച്ചക്കാരനുമായ ബാഖര്‍ ഖാലിബാഫിനും എതിരെ ഇറാനില്‍ പ്രതിഷേധം. കരാറില്‍ പ്രതിഷേധിച്ചും കരാര്‍ നിബന്ധനകളെ അപലപിച്ചും തെഹ്റാനിലെ ഇറാന്‍ വിദേശ മന്ത്രാലയ ആസ്ഥാനത്തിന് മുന്നില്‍ പ്രകടനക്കാര്‍ ഒത്തുകൂടി. അമേരിക്കയുമായുള്ള നിര്‍ദ്ദിഷ്ട ധാരണകളെ നിരാകരിക്കുന്ന മുദ്രാവാക്യങ്ങള്‍ പ്രതിഷേധക്കാര്‍ മുഴക്കി. കരാറിലെ ചില വ്യവസ്ഥകള്‍ ദേശീയ തത്വങ്ങള്‍ക്കും രാജ്യത്തിന്റെ തന്ത്രപരമായ താല്‍പ്പര്യങ്ങള്‍ക്കും വിരുദ്ധമാണെന്ന് ഇവര്‍ വാദിച്ചു. പാശ്ചാത്യ സമ്മര്‍ദ്ദത്തെ അഭിമുഖീകരിക്കുമ്പോള്‍, ഇറാന്‍ അധികൃതര്‍ കൂടുതല്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട പ്രകടനക്കാര്‍, രാജ്യത്തിന്റെ പരമാധികാരത്തിലും ആണവ പദ്ധതിയിലും വിട്ടുവീഴ്ച ചെയ്യുന്ന ഇളവുകള്‍ അംഗീകരിക്കരുതെന്ന് ഇവർ വ്യക്തമാക്കി. ചര്‍ച്ചകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന നേതാക്കളെ പ്രതിഷേധക്കാര്‍ വിമര്‍ശിച്ചു.
ദുര്‍ബലമായ കരാര്‍ ഒപ്പുവെക്കാന്‍ ഇവരാണ് ഉത്തരവാദികള്‍. ചര്‍ച്ചാ സംഘത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
റെവല്യൂഷണറി ഗാര്‍ഡുമായി അടപ്പമുള്ള ഫാര്‍സ് ന്യൂസ് ഏജന്‍സി വിദേശ മന്ത്രി അബ്ബാസ് അറാഖ്ജിയെ വിമര്‍ശിച്ചു. അമേരിക്കയുമായുള്ള ധാരണാപത്രത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സമീപകാല പ്രസ്താവനകള്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പിന്തുണക്കുന്നതായി ഏജന്‍സി പറഞ്ഞു. കരാറിന്റെ ഉള്ളടക്കത്തെ കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്ന അറാഖ്ജിയുടെ ആഹ്വാനവും ചില അമേരിക്കന്‍ അവകാശവാദങ്ങള്‍ നേരിട്ട് നിഷേധിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടതും വ്യത്യസ്ത അഭിപ്രായങ്ങളെ വ്യക്തമാക്കുന്നതായി ഏജന്‍സി വ്യാഖ്യാനിച്ചു.
അന്തിമമായി ഒപ്പുവെക്കുന്നതു വരെ, ധാരണാപത്രത്തെ കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാന്‍ അറാഖ്ജി നേരത്തെ ഇറാന്‍ മാധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നു. കരാറിന്റെ എല്ലാ വിശദാംശങ്ങളും യഥാസമയം പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തും. ഈ വിഷയത്തില്‍ സുതാര്യവുമായ സമീപനമാണ് ഇറാന്‍ സ്വീകരിക്കുന്നത്. ഇറാന്‍ ഇതുവരെ അമേരിക്കയുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടില്ല. കരാറില്‍ ഇനിയും മാറ്റങ്ങള്‍ സാധ്യമാണെന്നും അറാഖ്ജി പ്രസ്താവിച്ചു. ഇടക്കാല കരാര്‍ നടപ്പാക്കുകയാണെങ്കില്‍, ആണവ വിഷയം പിന്നീട് ചര്‍ച്ച ചെയ്യുമെന്ന് ഇറാന്‍ ടെലിവിഷനുമായുള്ള അഭിമുഖത്തില്‍ അറാഖ്ജി പറഞ്ഞു. ലെബനോന്‍ ഉള്‍പ്പെടെ എല്ലാ മുന്നണികളിലുമുള്ള യുദ്ധം അവസാനിപ്പിക്കുന്നതും ഉപരോധങ്ങള്‍ പിന്‍വലിക്കുന്നതും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും ഇടക്കാല കരാറില്‍ ഉള്‍പ്പെടും. ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ച യുറേനിയം കൈകാര്യം ചെയ്യാനുള്ള ഏക മാര്‍ഗം ഇറാനില്‍ അത് നേര്‍പ്പിക്കുക എന്നതാണെന്നും ഇറാന്‍ വിദേശ മന്ത്രി വ്യക്തമാക്കി.
മിഡില്‍ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രാഥമിക കരാറില്‍ ഞായറാഴ്ച ഒപ്പുവെക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പാകിസ്ഥാനും ശനിയാഴ്ച അറിയിച്ചു. എന്നാല്‍, ഒപ്പുവെക്കല്‍ ഞായറാഴ്ച ഉണ്ടാകില്ല എന്ന് ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് പറഞ്ഞു. ട്രംപിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഞായറാഴ്ച കരാര്‍ ഒപ്പിടാന്‍ ഇറാന്‍ നേതാക്കള്‍ അനുവദിക്കില്ലെന്നും കരാര്‍ ഒപ്പുവെക്കല്‍ യു.എസ് പ്രസിഡന്റിന്റെ പ്രചാരണ പരിപാടിയായി ഉപയോഗിക്കാന്‍ ഇറാന്‍ സമ്മതിക്കില്ലെന്നും ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.



