ഡെറാഡൂണ്‍: ഹരിദ്വാരിലെ ബി.ജെ.പി നേതാവ് വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യയുടെ റിസോര്‍ട്ടില്‍ പത്തൊമ്പതുകാരിയായ യുവതി കൊല്ലപ്പെടാന്‍ ഉണ്ടായ കാരണം വി.വി.ഐ.പി സന്ദര്‍ശകര്‍ക്ക് ലൈംഗിക ബന്ധത്തിന് വിസമ്മതം അറിയിച്ചതാണെന്ന് മാതാപിതാക്കളും പ്രോസിക്യൂഷനും. പ്രതികളായ വനന്ത്ര റിസോര്‍ട്ട് ഉടമ പുല്‍കിത് ആര്യ, മാനേജര്‍ സൗരഭ് ഭാസ്‌കര്‍, അസിസ്റ്റന്റ് മാനേജര്‍ അങ്കിത് ഗുപ്ത എന്നിവര്‍ക്ക് വെള്ളിയാഴ്ച കോട് വാറിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ ജീവപര്യന്തം ശിക്ഷ വിധിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് മാതാപിതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷ കിട്ടാന്‍ പോരാട്ടം തുടരുമെന്നും മറ്റാരുടേയെങ്കിലും മകളോട് ഇത് ചെയ്യുന്നതിന് മുമ്പ് ആളുകള്‍ ആയിരം തവണ ചിന്തിക്കുമെന്നും മാതാവ് സോണിദേവി പറഞ്ഞു.
2022 സപ്തംബര്‍ 18-നാണ് കാണാതായ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായിരുന്ന അങ്കിത ഭണ്ഡാരിയുടെ മൃതദേഹം ഋഷികേഷിനു സമീപം കനാലില്‍ നിന്ന് കണ്ടെടുത്തത്. 2022 ഓഗസ്റ്റിലാണ് അങ്കിത ജോലിയില്‍ പ്രവേശിച്ചത്. സെപ്തംബര്‍ 18-ന് രാത്രി അങ്കിതയും പ്രതികളും തമ്മില്‍ തര്‍ക്കം ഉണ്ടായതായി പൊലീസ് പറഞ്ഞു. ഇതിനു പിന്നാലെ അങ്കിതയെ ഒരു വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുകയും ബലപ്രയോഗത്തിന് ശേഷം കനാലില്‍ തള്ളുകയുമായിരുന്നു. ഇവര്‍ റിസോര്‍ട്ടില്‍ മടങ്ങിയെത്തിയ ശേഷം അങ്കിതയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. മാതാപിതാക്കളുടേയും നാട്ടുകാരുടേയും ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് 3 ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ അന്വേഷണം ആരംഭിച്ചിരുന്നുള്ളൂ. അങ്കിതയുടെ സുഹൃത്തായ പുഷ്പ് ആണ് അങ്കിതയെ കാണാതായ വിവരം പൊതുസമൂഹത്തെയും മാതാപിതാക്കളേയും അറിയിക്കുന്നത്.
പതിനെട്ടിന് രാത്രി തന്നെ അങ്കിത തന്നെ വിളിച്ചിരുന്നുവെന്നും അതിഥികള്‍ക്ക് ചില പ്രത്യേക സേവനങ്ങള്‍ ചെയ്യാന്‍ തന്നെ മാനേജ്‌മെന്റ് നിര്‍ബന്ധിക്കുന്നതായും പറഞ്ഞുവെന്നും സുഹൃത്ത് വ്യക്തമാക്കി. രാത്രി എട്ടരക്ക് ശേഷം അങ്കിതയുടെ ഫോണ്‍ ഓഫായി. പുല്‍കിത് ആര്യയെ വിളിച്ചപ്പോള്‍ അങ്കിത മുറിയിലേക്ക് പോയി എന്ന കള്ളം പറഞ്ഞു. രാവിലെയും ഫോണ്‍ ഓഫ്. ജിമ്മില്‍ പോയി എന്നായിരുന്നു മാനേജരോട് ചോദിച്ചപ്പോഴുള്ള മറുപടി. പിന്നാലെ വിവരം കുടുംബത്തെ അറിയിക്കുകയായിരുന്നുവെന്നും പുഷ്പ് വ്യക്തമാക്കി. പുഷ്പിന്റെ ഈ മൊഴിയാണ് കേസില്‍ നിര്‍ണ്ണായകമായത്. കാണാതായി ആറു ദിവസങ്ങള്‍ക്ക് ശേഷമാണ് ചീല എന്ന കനാലില്‍ നിന്ന് മൃതദേഹം കണ്ടെടുക്കുന്നത്. ഋഷികേശ് എയിംസിലെ നാലംഗ സംഘം നടത്തിയ പ്രാഥമിക പോസ്റ്റമോര്‍ട്ടത്തിലാകട്ടെ മരണകാരണം മുങ്ങിമരണമായിരുന്നു. അങ്കിതയുടെ ശരീരത്തില്‍ മരണത്തിനു മുമ്പുള്ള മുറിവുകളും ബലപ്രയോഗം നടന്നതിന്റെ സൂചനകളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ലൈംഗിക ചൂഷണം നടന്നില്ലെന്നായിരുന്നു പരിശോധാനാ ഫലം. പൊടുന്നനെ രോഷം ആളിക്കത്തിയതോടെ റിസോര്‍ട്ട് ഉടമ ആര്യയേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്യുകയായിരുന്നു. നാട്ടുകാര്‍ റിസോര്‍ട്ട് അടിച്ചുതകര്‍ക്കുകയും തീയിടുകയും ചെയ്തു. പിന്നീട് സര്‍ക്കാര്‍ തന്നെ റിസോര്‍ട്ട് ഇടിച്ചുനിരത്തുകയുണ്ടായി.
90 ദിവസത്തിനുള്ളില്‍ 500 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചത്. അങ്കിതയുടെ സുഹൃത്തുക്കള്‍, ഡിജിറ്റല്‍ ഫോറന്‍സിക് വിദഗ്ദ്ധര്‍ എന്നിവരുള്‍പ്പെടെ നൂറിലധിതം പേരില്‍ നിന്ന് തെളിവെടുത്തു. 47 പേരേ കോടതിയില്‍ ഹാജരാക്കി. റിസോര്‍ട്ടിലെ വി.വി.ഐ.പി അതിഥികള്‍ക്ക് ലൈംഗിക സേവനത്തിനു വിസമ്മതിച്ചതിനാലാണ് അങ്കിതയെ കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ചാറ്റുകളും ഓഡിയോ റെക്കോര്‍ഡിങ്ങുകളും സാക്ഷിമൊഴികളും തെളിവുകളായി ഉണ്ടായിരുന്നു. 19-നായിരുന്നു അന്തിമവാദം. ഇന്നലെ വിധി പുറപ്പെടുവിക്കുകയും ചെയ്തു.
ബി.ജെ.പി നേതാവായ വിനോദ് ആര്യ തന്റെ മകന്‍ പുല്‍കിത് പ്രതിയാണെന്ന് സമ്മതിക്കാന്‍ മടികാണിച്ചിരുന്നു. കേസിന്റെ തുടക്കത്തില്‍ തന്റെ മകനും അങ്കിതക്കും നീതിവേണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. വിനോദ് ആര്യയാകട്ടെ നേരത്തെ തന്റെ ഡ്രൈവറായിരുന്ന യുവാവ് നല്‍കിയ കേസില്‍ പ്രതിയുമാണ്. തന്നോട് സ്വവര്‍ഗ്ഗരതിക്കായി ശ്രമിച്ചുവെന്നും ശാരീരിക മര്‍ദ്ദനത്തിനുവിധേയമാക്കി എന്നുമായിരുന്നു ഡ്രൈവറുടെ പരാതിയെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.