കോഴിക്കോട്-വിയ്യൂര്‍ സെന്ട്രല്‍ ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞ് മൂന്നു മാസം പിന്നിടവെ വിവിധ മോഷണക്കേസുകളില്‍ വീണ്ടും പ്രതിയായി കുപ്രസിദ്ധ കുറ്റവാളി കോഴിക്കോട് അറസ്റ്റില്‍. വീടുകളില്‍ വാതിലും ജനലും കുത്തുത്തുറന്ന് മോഷം നടത്തി സ്വര്‍ണ്ണവും പണവും കവരുന്നതില്‍ ‘വിദഗ്ധനായ’ എരുമാട് ജോസ് (52) എന്നറിയപ്പെടുന്ന എറണാകുളം, പെരുമ്പാവൂര്‍, മനക്കപ്പടിയില്‍ താമസക്കാരനായ പാറക്കല്‍ വീട്ടില്‍ ജോസ് മാത്യു ആണ് അറസ്റ്റിലായത്. തമിഴ്‌നാട്, നീലഗിരി, കയ്യൂന്നി സ്വദേശിയാണ്. ദീര്‍ഘകാലമായി മനക്കപ്പടിയിലാണ് താമസം.
മലപ്പുറം ഡിവൈഎസ്പി കെഎം ബിജു, കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സംഗീത് പുനത്തില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കോഴിക്കോട് വെച്ച് വിവിധ ജില്ലകളിലെ എഴുപതിലധികം മോഷണക്കേസുകളില്‍ പ്രതിയായ ഇയാളെ അറസ്റ്റ് ചെയ്തത്. എടരിക്കോട് നടന്ന ഒരു മോഷണക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു. പിടികൂടുമ്പോള്‍ കൈയ്യിലുണ്ടായിരുന്ന കഠാര, തടിതുരക്കാന്‍ ഉപയോഗിക്കുന്ന ഡ്രില്‍ബിറ്റ് വെല്‍ഡ് ചെയ്ത പ്രത്യേക ഉപകരണം, കട്ടിംഗ് പ്ലെയര്‍, സ്‌ക്രൂഡ്രൈവര്‍, മുഖംമൂടി, പെന്‍ടോര്‍ച്ച്, കൈയുറ എന്നിവയും പിടിച്ചെടുത്തു.
ആള്‍ത്താമസമുള്ള വീടുകള്‍ കേന്ദ്രീകരിച്ചാണ് ജോസിന്റെ മോഷണം. വാതിലുകളും ജനലുകളും കുത്തിപ്പൊളിച്ചാണ് കൃത്യം നിര്‍വ്വഹിക്കുക. പൊലീസ് വിശദീകരിക്കുന്നതിങ്ങനെ: കഴിഞ്ഞ പതിനൊന്നിന് പുലര്‍ച്ചെ എടരിക്കോട് പനക്കല്‍ക്കുണ്ട് എന്ന സ്ഥലത്തുള്ള മമ്മദിന്റെ വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത ശേഷം ഉറങ്ങിക്കിടക്കുകയായിരുന്നു മമ്മദിന്റെ ഭാര്യ സിസിലയുടെ ഒരു കാലിലെ രണ്ടു പവന്‍ സ്വര്‍ണ പാദസരം കട്ടിംഗ് പ്ലെയര്‍കൊണ്ട് മുറിച്ചെടുത്തു. രണ്ടാമത്തെ കാലിലെ പാദസരം കൂടി അഴിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഉറക്കമുണര്‍ന്ന ഭാര്യ ബഹളം വെച്ചതിനെത്തുടര്‍ന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. മമ്മദിന്റെ പരാതിയെത്തുടര്‍ന്നാണ് ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചത്. സിസിടിവി കേന്ദ്രീകരിച്ചും ശാസ്ത്രീയ തെളിവുകളെ പിന്തുടര്‍ന്നും എരുമാട് ജോസാണ് കളവിന് പിന്നിലെന്ന് തിരിച്ചറിയുകയായിരുന്നു. പിന്നീട് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് കോഴിക്കോട്ടെ നൂറിലധികം വാടക മുറികളില്‍ പരിശോധന നടത്തിയത്. കോഴിക്കോട്, പാളയം, കോട്ടപ്പറമ്പുള്ള സ്വകാര്യ ലോഡ്ജില്‍ നിന്നാണ് ജോസിനെ പിടികൂടിയത്.
താമരശ്ശേരി, കൊണ്ടോട്ടി എന്നിവിടങ്ങളിലും വീടുകളില്‍ സമാന രീതിയില്‍ മോഷണം നടത്തിയതായി ജോസ് സമ്മതിച്ചു. പ്രതി ഇനിയും മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് ചോദ്യംചെയ്യലില്‍ വ്യക്തമാവുമെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ വിവിധ ജില്ലകളില്‍ എഴുപത് മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. രണ്ടായിരത്തി മൂന്നില്‍ കോഴിക്കോട്, നടക്കാവിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച് കടന്നു കളഞ്ഞ ജോസ് 2002-ല്‍ താമരശ്ശേരിയിലെ ഒരു സ്വകാര്യ ധനകാര്യ ഇടപാടു സ്ഥാപനത്തില്‍ നിന്ന് അപഹരിച്ചത് ഏഴു കിലോ സ്വര്‍ണ്ണമാണ്. ചുമര് തുരന്ന് ലോക്കര്‍ തകര്‍ത്താണ് ഈ മോഷണങ്ങള്‍ നടത്തിയത്. മോഷ്ടിച്ചെടുക്കുന്ന ആഭരണങ്ങള്‍ ഇതര സംസ്ഥാനങ്ങളിലാണ് വില്‍പ്പന നടത്തുക. ശേഷം ആഡംബര ജീവിതം നയിക്കുകയും പണം ഷെയര്‍മാര്‍ക്കറ്റുകളില്‍ നിക്ഷേപിക്കുകയും ചെയ്യുന്നതാണ് രീതി.
കോട്ടക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ പിടി സൈഫുല്ല, എം സുരേഷ്‌കുമാര്‍, പൊലീസ് ഉദ്യോഗസ്ഥരായ ജിനേഷ്, ബിജു സുധീഷ്, വിഷ്ണു, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഐകെ ദിനേഷ്, ഷാഫി പറമ്പത്ത്, രഞ്ജിത്ത് രവീന്ദ്രന്‍, വിപി ബിജു, കെ ജസീര്‍ എന്നിവരും ്അന്വേഷണ സംഘത്തിന്റെ ഭാഗമാണ്.