ബഹ്റായിച്– ഉത്തർപ്രദേശിലെ ബഹ്റായിചിൽ ഐഫോൺ മോഷ്ടിക്കുന്നതിനായി 19 കാരനെ കഴുത്തറുത്ത് കൊന്ന് കുട്ടികൾ. ബെംഗളൂരു സ്വദേശിയായ ശദാബാണ് (19) ദാരുണമായി കൊലചെയ്യപ്പെട്ടത്. അമ്മാവന്റെ വിവാഹത്തിനായി നാഗൗർ ഗ്രാമത്തിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു ശദാബാണ്. മികച്ച റീൽ എടുക്കുന്നതിനും കൂടുതൽ ലൈക്കിനും വേണ്ടിയുമാണ് കുട്ടികൾ കൊലപാതകം നടത്തിയത് എന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രതികളായി പതിനാലും പതിനാറും വയസ്സുള്ള രണ്ട് പേരെ അറസ്റ്റു ചെയ്തു.
ജൂൺ 21 നാണ് ശദാബിനെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പിന്നീട് നടന്ന തിരച്ചിലിനൊടുവിൽ ആണ് ശദാബിന്റെ മൃതദേഹം, ഗ്രാമത്തിന് വെളിയിലുള്ള പേരക്കാത്തോട്ടത്തിലെ തകർന്ന കുഴൽ കിണറിന് സമീപത്തുനിന്നും കണ്ടെടുത്തത്. മൃതദേഹത്തിന്റെ കഴുത്തറുത്ത നിലയിലും, തല ഇഷ്ടിക കൊണ്ട് പ്രഹരിച്ച നിലയിലുമായിരുന്നു എന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് രാമാനന്ദ് പ്രസാദ് കുശ്‍വാഹ് വെളിപ്പെടുത്തി. തുടർന്ന് നടന്ന അന്വേഷണത്തിലായിരുന്നു പ്രായപൂർത്തിയാകാത്ത രണ്ട് പേരെയും ഇവരുടെ കുടുംബാംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്‍സ്റ്റാഗ്രാമില്‍ കൂടുതല്‍ ലൈക്ക് കിട്ടുന്നതിനായി മികച്ച നിലവാരമുള്ള റീലുകള്‍ ഉണ്ടാക്കാന്‍ വേണ്ടി ഐഫോണ്‍ മോഷ്ടിക്കാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ രണ്ടുപേരും സമ്മതിച്ചതായി പോലീസ് അറിയിച്ചു. മരണപ്പെട്ട ശദാബിന്റെ ഐഫോൺ ലക്ഷ്യം വെച്ച് പ്രതികൾ നാല് ദിവസം മുമ്പ് തന്നെ കൊല്ലാൻ പദ്ധതിയിട്ടിരുന്നു. ശദാബ് കൊല്ലപ്പെട്ട ദിവസം റീൽ എടുക്കാനെന്ന വ്യാജേന ശദാബിനെ ഗ്രാമത്തിന് പുറത്ത് ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോവുകയും, അവിടെവെച്ച് പിന്നിലൂടെ കഴുത്തറുക്കുകയും ഇഷ്ടിക കൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തുകയുമാണ് പ്രതികൾ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ബിഎൻഎസ് സെക്ഷൻ 103(1), 238 യഥാക്രമം കൊലപാതകം, തെളിവ് നശിപ്പിക്കുക എന്നീ വകുപ്പുകൾ കാണിച്ചാണ് പോലീസ് പ്രായപൂർത്തിയാകാത്ത രണ്ട് പേരെയും, അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ നാല് പേർക്കെതിരെ കേസ് രേഖപ്പെടുത്തിയത്. ശദാബിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കുടുംബാംഗങ്ങൾ അടക്കം വീട്ടിൽ നിന്ന് മാറി നിന്നിരുന്നു. എന്നാൽ വ്യാഴാഴ്ച പോലീസ് ഇവരെ കസ്റ്റെടിയിലെടുത്തു. പ്രായപൂർത്തിയാകാത്ത പ്രതികളെ പോലീസ് ഗോണ്ടയിലെ ഡിവിഷണൽ ജുവനൈൽ റിഫോം ഹോമിലേക്ക് മാറ്റി. കൊല്ലപ്പെട്ട ശദാബിന്റെ ഐഫോണും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ഇഷ്ടികയും പോലീസ് നേരത്തെ കണ്ടെടുത്തിരുന്നു.