തിരുവനന്തപുരം– ജയിലില്‍ ജീവനൊടുക്കാനുള്ള ശ്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് ഓര്‍മശക്തി വീണ്ടെടുത്തു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അഫാനെ സെല്ലിലേക്ക് മാറ്റി. അപകടനില തരണം ചെയ്ത അഫാനെ കഴിഞ്ഞായ്ച വെന്റിലേറ്ററില്‍ നിന്നു മാറ്റിയിരുന്നു. വീണ്ടും ജയിലിലേക്ക് മാറ്റാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
മെയ് 25നാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് അഫാന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. തൂങ്ങിമരിക്കാനുള്ള ശ്രമത്തില്‍ അഫാന്റെ കഴുത്തിലെ ഞരമ്പുകള്‍ക്ക് മാരകമായി പരുക്കേറ്റിരുന്നു. 5 പേരെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ക്കെതിരെ 3 കുറ്റപത്രങ്ങള്‍ പോലീസ് സമര്‍പ്പിച്ചിരുന്നു. കുറ്റപത്രം വിചാരണ തുടങ്ങാന്‍ പ്രതിയുടെ സാന്നിധ്യം ആവശ്യമാണ്. ഓര്‍മശക്തി നഷ്ടമായാല്‍ വിചാരണയെയും ബാധിക്കും.
അഫാന് വിഷാദരോഗത്തിന്റെ പിടിയിലായിരുന്നെന്ന് ജയില്‍ അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആത്മഹത്യാ പ്രവണതയും കാട്ടിയിരുന്നതിനാല്‍ സദാസമയവും ജയില്‍ അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു. പിതാവ് വിദേശത്ത് കുടുങ്ങിയപ്പോള്‍ അഫാനും മാതാവും സഹോദരനും അടങ്ങിയ കുടുംബത്തിന് 48 ലക്ഷം രൂപയോളം കടംപെരുകി. ഇതില്‍ വഴക്കു പറഞ്ഞതിന്റെയും കടം വീട്ടാന്‍ സഹായിക്കാത്തതിന്റെയും വൈരാഗ്യത്തിലാണ് ഉറ്റവരെ അഫാന്‍ കൊലപ്പെടുത്തിയത്.