കൊച്ചി– അന്താരാഷ്ട്ര മേഖലയിലെ സംഘർഷങ്ങൾക്കു പിന്നാലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി സ്വർണവില. ഒറ്റ ദിവസം കൊണ്ട് 1560 രൂപ വർധിച്ച് പവന് വില 74360 രൂപയിലെത്തി. ഇസ്രായിൽ – ഇറാൻ സംഘർഷവും ആഗോള വിപണിയിലെ തുടരുന്ന അനിശ്ചിതത്വവും കാരണം സ്വർണ വില ഇനിയും കൂടാനാണ് സാധ്യതയെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
മെയ് 15-ന് പവന് 68800 ആയിരുന്ന സ്ഥിതിയിൽ നിന്നാണ് ഒരു മാസം കൊണ്ട് 10480 രൂപ വർധിച്ച് എക്കാലത്തെയും ഉയർന്ന വിലയിൽ എത്തിയിരിക്കുന്നത്. ഈ മാസാദ്യം വില പവന് 71360 ആയിരുന്നു. ജൂൺ ആറിന് 73040-ൽ എത്തിയെങ്കിലും പിന്നീട് തുടർച്ചയായി നാലു ദിവസം വില താഴുകയും 71560 വരെ എത്തുകയും ചെയ്തു. അതിനു ശേഷം തുടർച്ചയായ മൂന്നു ദിവസം വില ഉയരുകയാണുണ്ടായത്.
സാമ്പത്തിക മാന്ദ്യം, വ്യാപാര യുദ്ധങ്ങൾ, രാഷ്ട്രീയ അസ്ഥിരത, രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ നിക്ഷേപകർ സുരക്ഷിതമായ നിക്ഷേപമായ സ്വർണത്തിലേക്ക് തിരിയുമ്പോഴാണ് വിലക്കയറ്റം സംഭവിക്കുന്നത്.
ഇസ്രായിലിൽ ഇറാൻ നടത്തിയ ആക്രമണം മിഡിൽ ഈസ്റ്റ് മേഖലയിൽ അസ്വസ്ഥത ഉണ്ടാക്കിയേക്കും എന്ന കണക്കുകൂട്ടൽ വിപണിയിൽ പ്രതിഫലിച്ചിട്ടുണ്ട്. ഇത് സ്വർണവിലയിൽ പ്രതിഫലിച്ചു എന്നും വരും ദിവസങ്ങളിൽ വില കൂടാനാണ് സാധ്യതയെന്നും വിദഗ്ധർ പ്രവചിക്കുന്നു.