ഇലക്ട്രിക് വാഹനങ്ങളുടെ നിശബ്ദ സവാരിക്ക് ഇനി വിരാമമാവുന്നു. ഇലക്‌ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾക്ക് ശബ്ദം നിർബന്ധമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. ശബ്ദമില്ലാത്ത യാത്ര അപകടസാധ്യതയുണ്ടാക്കുന്നുണ്ടെന്ന വിലയിരുത്തലുകളെത്തുടർന്നാണ് തീരുമാനം. ഇതുസംബന്ധിച്ച് കേന്ദ്ര മോട്ടോർവാഹന ചട്ടത്തിൽ ഭേദഗതിവരുത്താനുള്ള കരടുവിജ്ഞാപനം പുറത്തിറക്കി.
സഞ്ചരിക്കുമ്പോൾ നിശ്ചിത ശബ്ദം പുറപ്പെടുവിക്കുന്ന അക്കൂസ്റ്റിക് വെഹിക്കിൾ അലർട്ടിങ് സിസ്റ്റം പുതിയ വാഹനങ്ങളിൽ ഉൾപ്പെടുത്താനാണ് നിർദേശം. 2026 ഒക്ടോബർ ഒന്നുമുതൽ വിപണിയിൽ ഇറങ്ങുന്ന പുതിയ മോഡൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് ഇത് നിർബന്ധമാക്കും. 2027 ഒക്ടോബർ ഒന്നുമുതൽ, എല്ലാ മോഡലുകളിലേക്കും വ്യാപിപ്പിക്കണം. ചില കമ്പനികളുടെ ചില മോഡലുകളില്‍ നിലവില്‍ എവിഎഎസ് ഉണ്ട്. യൂറോപ്യൻ യൂണിയൻ, യുഎസ്, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ എവിഎഎസ് നടപ്പാക്കിയിട്ടുണ്ട്.