ഇറാന്റെ കനത്ത ആക്രമണം ഹൈഫ തുറമുഖത്തിലേക്ക് നീളുന്നത് ഇന്ത്യൻ വ്യവസായ ഭീമൻ ഗൗതം അദാനിക്കും അദാനി ഗ്രൂപ്പിനും സൃഷ്ടിക്കുന്നത് കടുത്ത ആശങ്കയും പ്രതിസന്ധിയും. നിക്ഷേപകർക്കിടയിൽ മോശം സ്വാധീനം ചെലുത്താൻ സംഘർഷം കാരണമാകുമെന്ന് ഇന്ത്യൻ മാധ്യമങ്ങളെ ഉദ്ധരിച്ച് അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലിൽ അദാനിക്ക് വൻ നിക്ഷേപങ്ങളുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഹൈഫ തുറമുഖം. ഇതടക്കം ഉയർന്ന അപകടസാധ്യതയുള്ള പ്രതിരോധ പദ്ധതികളിലെല്ലാം അദാനി ഗ്രൂപ്പിന് പങ്കാളിത്തമുണ്ട്. ഏതാനും നിമിഷം മുമ്പാണ് ഹൈഫ തുറമുഖത്തെ റിഫൈനറി അടച്ചത്.
ഇറാനിയൻ ആണവ, സൈനിക കേന്ദ്രങ്ങളിൽ അടുത്തിടെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾ, ദീർഘകാല ഏറ്റുമുട്ടലിലേക്കുള്ള ആദ്യ ഘട്ടമായി വ്യാപകമായി കണക്കാക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് അദാനി ഉൾപ്പെടെയുള്ള വിദേശ നിക്ഷേപകരുടെ മനോഗതി സുപ്രധാനമാവുന്നത്. ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിയുടെ മിഡിൽ ഈസ്റ്റിലെ കോടിക്കണക്കിന് ഡോളർ ഓഹരികളുടെ പ്രവർത്തനപരവും തന്ത്രപരവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇപ്പോൾ തന്നെ ആശങ്കകൾ ഉയർന്നിട്ടുണ്ടെന്ന് അൽ ജസീറ റിപ്പോർട്ട് വിശദീകരിക്കുന്നു.
വെള്ളിയാഴ്ച മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിൽ അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോണിന്റെ ഓഹരികൾ 3.2% ഇടിഞ്ഞ് 1,398 രൂപയിലെത്തി (16.21 ഡോളർ). അദാനി എന്റർപ്രൈസസിന്റെ ഓഹരികൾ 2.8% ഇടിഞ്ഞ് 2,469.55 രൂപയിലുമെത്തി (28.63 ഡോളർ). നിലവിൽ 1400 രൂപയാണ് അദാനി പോർട്ട് ഓഹരിയുടെ വില.
ഏറേ ബാധിച്ച് ഹൈഫ തുറമുഖം
ഇസ്രായേലിൽ അദാനിയുടെ ഏറ്റവും വലിയ സാന്നിധ്യം ഹൈഫ തുറമുഖത്താണ്. അവിടെ അദാനി പോർട്ട്സിന് 70% ഓഹരിയുമുണ്ട്. ഇസ്രായേലി ഗാഡോട്ട് ഗ്രൂപ്പുമായി സഹകരിച്ച് 2023 ൽ 1.2 ബില്യൺ ഡോളറിനാണ് ഗൗതം അദാനി ഇത് സ്വന്തമാക്കിയത്. ഹൈഫ തുറമുഖത്തിലാണ് ഇറാൻ ഏതാനും നിമിഷം മുമ്പ് കനത്ത് ആക്രമണം നടത്തിയത്. ഇവിടെയുള്ള റിഫൈനറിയുടെ പ്രവർത്തനം പൂർണമായും നിർത്തിവെച്ചു. വടക്കൻ ഇസ്രായേലിൽ തന്ത്രപ്രധാനമായ സ്ഥലത്താണ് ഹൈഫ തുറമുഖം സ്ഥിതി ചെയ്യുന്നത്. ഇസ്രായേലിന്റെ ഇറക്കുമതിക്കും കയറ്റുമതിക്കും ഹൈഫ തുറമുഖ നിർണായകമാണ്.
നീണ്ടുനിൽക്കുന്ന യുദ്ധം മെഡിറ്ററേനിയനിലെ വിശാലമായ വ്യാപാര പാതകളെ തടസ്സപ്പെടുത്തിയേക്കാം. ഇത് ഹൈഫ തുറമുഖം ഉൾപ്പെടെയുള്ള സമാന കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളെയും ലോജിസ്റ്റിക്സുകളെയും ബാധിച്ചേക്കാമെന്നതെല്ലാം നിക്ഷേപകരെ ഇപ്പോൾ തന്നെ അസ്വസ്ഥരാക്കുന്നതായും റിപ്പോർട്ട് തുടരുന്നു. മുൻകാല പ്രാദേശിക സംഘർഷങ്ങളിൽ, ബൾക്ക് കാർഗോ കപ്പലുകളുടെ ഗതാഗതക്കുരുക്ക് കാരണം അദാനി പോർട്ട്സിന്റെ ഓഹരികൾ ഇടിഞ്ഞിരുന്നു. സാമ്പത്തിക അപകടസാധ്യതകൾ പരിമിതമായിരിക്കാമെങ്കിലും, ആസ്തികളുടെ പ്രതീകാത്മകവും തന്ത്രപരവുമായ പ്രാധാന്യം അവയെ തുടർച്ചയായ ജിയോപൊളിറ്റിക്കൽ സംഘർഷങ്ങളുടെ ഇരയായി തീരുമെന്ന് വിപണിയിലെ വിദഗ്ധർ വിലയിരുത്തുന്നു.
എൽബിറ്റ് സിസ്റ്റംസിനും സാഹചര്യം ഗുണകരമല്ല
രാജ്യാന്തര ഇസ്രായേൽ സൈനിക സാങ്കേതിക കമ്പനിയും പ്രതിരോധ കരാറുകാരുമായ എൽബിറ്റ് സിസ്റ്റംസുമായി ചേർന്ന് 2018 ൽ അദാനി എൽബിറ്റ് അഡ്വാൻസ്ഡ് സിസ്റ്റംസ് ഇന്ത്യ ആരംഭിച്ചതോടെ അദാനി – ഇസ്രായേൽ ബാന്ധവം പ്രതിരോധ വ്യവസായത്തിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള ഈ സംയുക്ത സംരംഭമാണ് ഇസ്രായേൽ സൈന്യം ഉപയോഗിക്കുന്ന ഹെർമിസ് 900 ഡ്രോണുകൾ നിർമ്മിക്കുന്നത്. ഇസ്രായേൽ പ്രതിരോധ സേനയുടെ പ്രാഥമിക ആയുധമായ ഹെർമിസ് 900 ഡ്രോൺ നിർമിക്കുന്ന ഇസ്രായേലിന് പുറത്തുള്ള ഏക പ്ലാന്റ് നിലവിൽ ഹൈദരാബാദ് പ്ലാന്റാണ്.
ഐഡിഎഫിന്റെ ഡ്രോണുകളുടെ 85% വിതരണം ചെയ്യുന്ന അദാനി-എൽബിറ്റ് സംയുക്ത സംരംഭത്തിന് വർദ്ധിച്ച സൈനിക സംഭരണം ഗുണം ചെയ്തേക്കാമെങ്കിലും അസ്ഥിരമായ ജിയോപൊളിറ്റിക്കൽ അന്തരീക്ഷത്തിൽ അത്തരം പ്രതിരോധ സഹകരണത്തെ ചുറ്റിപ്പറ്റിയുള്ള വിശാലമായ സാമ്പത്തിക, രാഷ്ട്രീയ സങ്കീർണ്ണതകൾ ആശാസ്യകരമായിരിക്കില്ലെന്നാണ് നിരീക്ഷണം.
സെമികണ്ടക്ടർ പ്ലാൻ മരവിപ്പിക്കുന്നു
വാണിജ്യ സെമികണ്ടക്ടറുകൾ നിർമ്മിക്കുന്നതിനുള്ള 10 ബില്യൺ ഡോളറിന്റെ സംയുക്ത സംരംഭത്തെക്കുറിച്ച് അദാനി ഗ്രൂപ്പ് ഇസ്രായേലി കമ്പനിയായ ടവർ സെമികണ്ടക്ടറുമായി ചർച്ച നടത്തിയിരുന്നതായി കഴിഞ്ഞ ഏപ്രിലിൽ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. വിപണിയിലെ അനിശ്ചിതത്വവും ജിയോപൊളിറ്റിക്കൽ സാഹചര്യവും കാരണമായിരിക്കാം പദ്ധതി മരവപ്പിച്ചതായും ഇന്ത്യൻ മീഡിയയെ ക്വാട്ട് ചെയ്ത് അൽജസീറ പറയുന്നു. സംഘർഷം പശ്ചിമേഷ്യയിലെ സാമ്പത്തിക, രാഷ്ട്രീയ ഭൂപ്രകൃതിയെ പുനർനിർമ്മിക്കുമ്പോൾ, തുറമുഖങ്ങൾ, സെമികണ്ടക്ടറുകൾ, സൈനിക സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുന്ന ഇസ്രായേലിലെ അദാനി ഗ്രൂപ്പിന്റെ പോർട്ട്‌ഫോളിയോ ഇപ്പോൾ ബിസിനസ് അഭിലാഷങ്ങളുടെയും ഏറ്റുമുട്ടലിന്റെയും അനിശ്ചിതത്വത്തിന്റെയും കവലയിലാണെന്നും അൽജസീറ റിപ്പോർട്ട് വിലയിരുത്തുന്നു.