“ഒരു നിമിഷം കൂടി നിൽക്കൂ, ഈ ഹൃദയത്തെ ഒന്ന് ശാന്തമാകാൻ അനുവദിക്കൂ… നീ കൂടെയുണ്ടെങ്കിൽ….” അരിജിത് സിങ്ങ് പാടിയ ‘അഗർ തും സാത് ഹോ’ എന്ന പാട്ടിലെ വരികളായിരുന്നു ഇത്. ഈയൊരു സന്ദർഭത്തിൽ ഇതു തന്നെയാണ് അദ്ദേഹത്തോട് പറയാനുള്ളതും.
സംഗീത ലോകത്തെ മഹാത്ഭുതമായ സാക്ഷാൽ അരിജിത് സിങ് പ്ലേ ബാക്ക് സിങ്ങിങ്ങിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ ഹൃദയം പൊട്ടി മരിച്ചവരുടെ കണക്കറിയില്ല. സ്വരം നന്നാവുമ്പോൾ പാട്ട് നിർത്തുന്നതാണ് നല്ലത് എന്ന് പറയുന്നതുപോലെ തന്നെയായിരിക്കാം അരിജിത് സിങ്ങിന്റെ പടിയിറക്കം. ഇത്രയും നല്ല സ്വരമുള്ള ഒരു സംഗീത സാമ്രാട്ടിന്റെ ഏതെങ്കിലും ഒരു കാലത്തെ തകർച്ചയുടെ ഘട്ടം താങ്ങാവുന്നതായിരിക്കില്ല ആർക്കും… അങ്ങനെ നമുക്ക് ആശ്വസിക്കാം.
ചില ശബ്ദങ്ങളുണ്ട്, അവ കേൾക്കുമ്പോൾ നാം നിശബ്ദരായിപ്പോകും. ഉള്ളിലൊളിപ്പിച്ച ഒരായിരം വികാരങ്ങൾ ആ ഒരു സ്വരത്തിൽ അലിഞ്ഞുചേരും. പ്രായഭേദമന്യേ പ്രണയവും വേർപാടും വിരഹവുമൊക്കെ ഇത്രമേൽ ആഴത്തിൽ കണ്ട മറ്റൊരു ഗായകൻ ഇന്ത്യൻ സംഗീത ചരിത്രത്തിൽ ഉണ്ടാകില്ല. അദ്ദേഹം പാടുമ്പോൾ നാം കേൾക്കുന്നത് വെറുമൊരു പാട്ടല്ല; ആരോടും പറയാതെ സ്വകാര്യമായി നാം കൊണ്ടുനടന്ന സങ്കടങ്ങളെയും നഷ്‌ടപ്പെട്ട പ്രണയത്തെയുമാണ്. ‘ചന്നാ മേരേയാ’യിലെ ആ വിങ്ങൽ നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലെ കരച്ചിലായിരുന്നു. ‘അഗർ തും സാത് ഹോ’യിലെ ഓരോ വരിയും ആർക്കൊക്കെയോ വേണ്ടി നാം പാടി കരഞ്ഞവയായിരുന്നു. അരിജിത്തിന്റെ ശബ്ദത്തിലൂടെ നാം അറിഞ്ഞത് മറ്റാരെയുമല്ല, നമ്മളെത്തന്നെയായിരുന്നു.


മൂന്നാം വയസ്സിൽ തുടങ്ങിയ സംഗീതസപര്യയായിരുന്നു അത്. ഹസാരി സഹോദരങ്ങൾക്ക് കീഴിൽ സംഗീതം ശ്വാസമായി വളർന്ന അരിജിത്തിന്റെ യാത്രകൾ അത്ര സുഗമമായിരുന്നില്ല. 2005-ൽ ഒരു റിയാലിറ്റി ഷോയുടെ പടിവാതിൽക്കൽ നിന്ന് തോറ്റു മടങ്ങേണ്ടി വന്ന ആ ചെറുപ്പക്കാരൻ പക്ഷെ തളർന്നില്ല. വിധിയുടെ തിരസ്കാരങ്ങളെ സംഗീതം കൊണ്ട് മറികടന്ന അരിജിത് 2011-ൽ സിനിമാലോകത്തെ തന്റെ സാന്നിധ്യം അറിയിച്ചു. എന്നാൽ 2013-ലെ ‘തും ഹി ഹോ’ എന്ന ആ ഒരൊറ്റ വികാരം മതിയായിരുന്നു ഇന്ത്യയുടെ ഹൃദയമിടിപ്പായി മാറാൻ. പിന്നീട് കണ്ടത് ഓരോ ഗാനത്തിലൂടെയും അദ്ദേഹം സംഗീതപ്രേമികളുടെ ആത്മാവിൽ തൊടുന്നതാണ്. പ്രീതവും റഹ്മാനും അമ്രിത് ത്രിവേദിയുമൊക്കെ ചേർത്തുവെച്ച ഈണങ്ങൾക്ക് അരിജിത് തന്റെ പ്രാണൻ പകർന്നുനൽകി.
പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും ലളിതജീവിതം നയിച്ച ഗായകൻ. തർക്കങ്ങളും വിവാദങ്ങളും അദ്ദേഹത്തെ ചില സിനിമകളിൽ നിന്ന് മാറ്റിനിർത്തിയെങ്കിലും ആരാധകരുടെ ഹൃദയത്തിൽ നിന്ന് മാറ്റാൻ ആർക്കും കഴിഞ്ഞില്ല. റൺബീർ കപൂറിന് തിരശ്ശീലയിൽ ആ ശബ്ദം ഒഴിച്ചുകൂടാനാവാത്തതായിരുന്നു. ഡിജിറ്റൽ ലോകം കോടാനുകോടി തവണ അദ്ദേഹത്തെ കേട്ടു. പക്ഷെ, ഒരു സംഗീത സംവിധായകനും അളക്കാനാവാത്ത ഭാവതീവ്രതയായിരുന്നു ആ സ്വരത്തിന്റെ കരുത്ത്.
അരിജിത് സിങ്ങിന് അങ്ങനെ പാട്ട് അവസാനിപ്പിക്കാനാവില്ല; കാരണം നാം ഓരോരുത്തരും മറക്കാൻ ശ്രമിച്ച ഒരായിരം ഓർമ്മകളുടെ കാവൽക്കാരനാണ് ആ ശബ്ദം. വിടവാങ്ങൽ പ്രഖ്യാപിക്കുമ്പോൾ ലോകം മുഴുവൻ വിങ്ങുന്നത് ഇതുകൊണ്ടാണ്. അദ്ദേഹം കേവലം ഒരു ഗായകനല്ല, നമുക്ക് ഓരോരുത്തർക്കും അത്താണിയായ ഒരു വികാരമാണ്. ആ പടിയിറക്കം ഒരു യുഗത്തിന്റെ അവസാനമാണ്, എന്നാൽ അദ്ദേഹം ബാക്കിവെച്ചു പോയ ഓരോ പാട്ടും നമ്മുടെ ഹൃദയതാളമായി എക്കാലവും നിലനിൽക്കും.
അരിജിത് രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നു എന്ന അഭ്യൂഹങ്ങൾ നിലനിൽക്കുനമ്പോഴും നമ്മൾ തിരിച്ചറിയുന്ന ഒരു സത്യമുണ്ട്; ജാതിക്കും മതത്തിനും ദേശത്തിനുമപ്പുറം മനുഷ്യരെയെല്ലാം ഒരേ വികാരരൂപത്തിൽ കോർത്തിണക്കിയ അദ്ദേഹത്തിന്റെ ശബ്ദത്തേക്കാൾ വലിയൊരു രാഷ്ട്രീയം മറ്റെന്താണ്…



