ന്യൂഡൽഹി: പറക്കലിനിടെ സാങ്കേതിക തകരാർ കാരണം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വൈകിട്ട് 4.25 ന് റാഞ്ചിയിലേക്ക് പുറപ്പെട്ട എഐ 9695 വിമാനമാണ് തിരിച്ചിറക്കിയത്.
സാങ്കേതിക തകരാർ കാരണം ഇന്ന് തിരിച്ചിറക്കുന്ന രണ്ടാമത്തെ എയർ ഇന്ത്യ വിമാനമാണിത്. ഉച്ചയ്ക്ക് പ്രാദേശിക സമയം 12.16 ന് ഹോങ്കോങ്ങിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എഐ 315 വിമാനം ഒന്നര മണിക്കൂർ ആകാശത്തു ചെലവഴിച്ചശേഷം തിരിച്ചിറക്കിയിരുന്നു. ഈ വിമാനം നാളെ രാവിലെ 8.50 ന് വീണ്ടും പുറപ്പെടും.
ഡൽഹി വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിൽ നിന്ന് 4.25 ന് പുറപ്പെട്ട എഐ 9695 വിമാനം 6.20 ന് റാഞ്ചിയിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ, പറന്നുയർന്ന് അൽപസമയത്തിനകം വിമാനം ഡൽഹി എയർപോർട്ടിലെ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുകയും തിരിച്ചിറങ്ങാൻ അനുമതി തേടുകയുമായിരുന്നു.
പ്രശ്‌നം പരിഹരിച്ച ശേഷം 7.25 ന് പറന്നുയർന്ന വിമാനം 9.35 ന് റാഞ്ചി ബിർസ മുണ്ട എയർപോർട്ടിൽ ഇറങ്ങുമെന്നാണ് വിവരം. എന്താണ് വിമാനത്തിന്റെ സാങ്കേതിക പിഴവെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
മൂന്നര മണിക്കൂറിലേറെ വൈകി ഹോങ്കോങ്ങിൽ നിന്ന് പുറപ്പെട്ട ബോയിങ് 787 വിമാനമാണ് ഒരു മണിക്കൂറോളം പറന്ന ശേഷം ചെക് ലാപ് കോക് വിമാനത്താവളത്തിലേക്കു തന്നെ മടങ്ങിയത്. സാങ്കേതിക കാരണങ്ങളാൽ ഇന്ത്യയിലേക്കുള്ള യാത്ര തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും ഹോങ്കോങ്ങിലേക്ക് തിരിച്ചുവരികയാണെന്നും എയർ ട്രാഫിക് കൺട്രോളുമായി പൈലറ്റ് നടത്തുന്ന സംഭാഷണം ഇന്ത്യാ ടുഡേ പുറത്തുവിട്ടു.
ഇതേ മോഡലിലുള്ള എഐ 171 വിമാനമാണ് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് നിമിഷങ്ങൾക്കകം തകർന്നുവീണത്.