കൊണ്ടോട്ടി (മലപ്പുറം): ഒരു നിമിഷത്തെ അശ്രദ്ധ, തൊട്ടുപിന്നാലെ പാഞ്ഞടുത്തത് വൻ ദുരന്തം. എന്നാൽ വാഹനങ്ങൾ ചീറിപ്പായുന്ന റോഡിന് നടുവിൽ വിറങ്ങലിച്ചുനിന്ന ആ പിഞ്ചുജീവിതത്തിന് മുന്നിലേക്ക് അവർ രക്ഷകരായി അവതരിച്ചു. മലപ്പുറം കൊണ്ടോട്ടിക്ക് സമീപം പുളിക്കൽ – വലിയപറമ്പ് റോഡിൽ ഇന്ന് രാവിലെ 8:30 ഓടെ അരങ്ങേറിയത് നെഞ്ചിടിപ്പേറ്റുന്ന രംഗങ്ങളായിരുന്നു.
വീട്ടുകാരുടെ കണ്ണുവെട്ടിച്ച്, തുറന്നുകിടന്ന ഗേറ്റിലൂടെ ഒരു പിഞ്ചുകുഞ്ഞ് ഇഴഞ്ഞുനീങ്ങിയത് മരണപ്പാച്ചിലുള്ള പ്രധാന റോഡിന്റെ കൃത്യം മധ്യത്തിലേക്കായിരുന്നു. ദൂരെ നിന്ന് വാഹനങ്ങൾ വേഗതയിൽ പാഞ്ഞടുക്കുമ്പോൾ, എന്തുചെയ്യണമെന്നറിയാതെ റോഡിന് നടുവിൽ ഇരിക്കുകയായിരുന്നു ആ കുരുന്ന്.
ആ സമയത്താണ് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് അവിടേക്ക് വരുന്നത്. റോഡിന് നടുവിലെ ആ കാഴ്ച കണ്ടതും ഡ്രൈവർ വാഹനം നിർത്തി. ഒരു നിമിഷം പോലും കളയാതെ ബസിന്റെ വാതിലിൽ നിന്നും കണ്ടക്ടർ റോഡിലേക്ക് ചാടിയിറങ്ങി. പാഞ്ഞടുക്കുന്ന മറ്റ് വാഹനങ്ങൾക്ക് മുന്നിൽ നിന്നും ആ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് വാരിയെടുക്കുമ്പോൾ മാത്രമാണ് കണ്ടുനിന്നവർക്ക് ശ്വാസം നേരെ വീണത്.
തുടർന്ന് ജീവനക്കാർ കുഞ്ഞിനെ സുരക്ഷിതമായി വീട്ടുകാരെ ഏൽപ്പിച്ചു. എന്താണ് സംഭവിച്ചതെന്ന് പോലും മനസ്സിലാകാതെ ഒരു നിമിഷം തരിച്ചുപോയ വീട്ടുകാർക്കും നാട്ടുകാർക്കും, ആ ബസ് ജീവനക്കാർ ഇന്ന് വെറുമൊരു മനുഷ്യരല്ല; സാക്ഷാൽ രക്ഷകർ തന്നെയാണ്. ഒരൊറ്റ നിമിഷത്തിന്റെ അശ്രദ്ധ എത്ര വലിയ ദുരന്തത്തിന് കാരണമാകുമായിരുന്നു എന്നതിന്റെ ഞെട്ടിക്കുന്ന ഓർമ്മപ്പെടുത്തൽ കൂടിയായി ഈ സംഭവം.



